Saturday, March 28, 2009

ഹാവൂ ...സമാധാനമായി !!!!

ഹൊ......


എന്തൊരു ചൂട്.......................


അയ്യട......


ഈ ഐഡിയ എങ്ങനെ??????


Sunday, March 22, 2009

ഓര്‍മകള്‍ക്കെന്തു സുഗന്ധം

ഹൊ..വല്ലാത്തൊരു ലഹരിയായിരുന്നു ഇന്നലെ...കാലം നിശ്ചലമായപോലെ..


എന്റെ കോളേജ്‌ ആകെ മാറിയിരിക്കുന്നു..എന്നിട്ടും അതിന്റെ വരാന്തകളും മണല്‍ത്തരികളും ഞങ്ങളെ നോക്കി മറക്കാതെ പുഞ്ചിരിക്കുന്നപോലെ!
നാട്ടില്‍നിന്ന്‌ ഒരു സുന്ദരിക്കുട്ടിയെയും അടിച്ചുമാറ്റി വിദേശവാസം നയിക്കുന്ന പ്രിയ സുഹൃത്ത്‌ ലീവിനെത്തിയതോടെയാണ്‌ അപ്രതീക്ഷിതമായ ഓര്‍മപുതുക്കല്‍ ഒത്തുവന്നത്‌. പോകുമ്പോള്‍ രണ്ടായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍ അവന്റെ തോളില്‍ രണ്ടിനെയും കൂടി ചേര്‍ത്ത്‌ വെച്ചപോലത്തെ ഒരു തങ്കക്കുടവുമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ യാസൂനും അവന്റെ അനൂനും മാറ്റമൊന്നുമില്ല. (രണ്ടും നന്നായി വണ്ണം വെച്ചിട്ടുണ്ട്‌, അവിടെ തീറ്റ തന്നെയായിരുന്നു പണിയെന്നുതോന്നുന്നു).
മിനിയാന്നെത്തി, ഇന്നലെ വീട്ടിലേക്കുവരുമെന്ന്‌ ഭീഷണിയും മുഴക്കി. പഴയ ഓര്‍മകള്‍ മിക്കവയിലും എന്റെ വീട്‌ ഒരു പ്രധാന കഥാപാത്രമായതുകൊണ്ടാണ്‌ അവിടെത്തന്നെ കൂടാമെന്നുവെച്ചത്‌. രാത്രിതന്നെ ഭര്‍ത്താവും കുട്ടിയും ഞാനും എന്റെ വീട്ടിലെത്തി. പിന്നെ കൂട്ടുകാരെയെല്ലാം വിളിച്ചു. റഷിയും നദിയും നാട്ടിലില്ല. മറ്റുള്ളവര്‍ ഉച്ചയ്‌ക്ക്‌ എത്താമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു.
രാത്രി പത്തരയോടെ ഒരു ഫോണ്‍. അങ്ങേത്തലക്കല്‍ നദിയുടെ ശബ്ദം. ഞാന്‍ ഇന്ന്‌ വൈകീട്ട്‌ നാട്ടിലെത്തി. നാളെ അങ്ങോട്ടുവരാം. ഹോ..കറക്ട്‌ ടൈമിങ്‌...ഇതാണെടീ ശരിക്കുമുള്ള സുഹൃത്‌ബന്ധം.
അടുത്തദിവസം ഉച്ചവരെ എങ്ങനെയോ തള്ളിനീക്കി. (എങ്ങനെയോ അല്ല, അവന്‍മാര്‍ക്കും അവളുമാര്‍ക്കും വെട്ടിവിഴുങ്ങാനുള്ളത്‌ തയ്യാറാക്കുകയായിരുന്നു!!!). ആകെ ഉത്സവലഹരി. 12 മണിയോടെ എല്ലാവരും എത്തി.
പിന്നെ വര്‍ത്തമാനകാലത്തുനിന്നും ഭൂതത്തിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു എല്ലാവരും. രാജുവും ഷൈജുവും പരസ്‌പരം പാര പണിതുതുടങ്ങി. റഷിയെ വല്ലാതെ മിസ്‌ ചെയ്യുന്നു, പ്രത്യേകിച്ച്‌ എനിക്കും രാജുവിനും. രണ്ടുപേരും കോളേജില്‍ എന്റെ അപ്പുറവും ഇപ്പുറവുമായിരുന്നല്ലോ?
പെട്ടന്നാണ്‌ യാസു കോളേജ്‌ ട്രിപ്പ്‌ പ്ലാന്‍ ചെയ്‌തത്‌. 5 മണിയോടെ ഞങ്ങള്‍ കോളേജിലെത്തി.
എന്തൊരുമാറ്റം. സുവോളജി ലാബിനോട്‌ ചേര്‍ന്നുണ്ടായിരുന്ന സ്‌റ്റെപ്പുകള്‍ എടുത്തുമാറ്റിയിരിക്കുന്നു. പണ്ട്‌ അവിടെയിരിക്കുന്ന നേരത്താണ്‌ കോളേജിലെ ഏക സുന്ദരനെന്ന്‌ ഞാന്‍ കരുതിയിരുന്ന സൂരജിനെ ആദ്യമായി കാണുന്നത്‌. അന്നവന്‍ വെള്ള ബൂട്‌സ്‌ ഇട്ട്‌ ഗ്രൗണ്ടില്‍ പന്തുതട്ടുകയായിരുന്നു. !!!!
ഗ്രൗണ്ടിന്‌ വലിയ മാറ്റമൊന്നുമില്ല. ഡിഗ്രി അവസാനവര്‍ഷം സ്‌പോര്‍ട്‌സില്‍ ഓടി സമ്മാനം വാങ്ങിയത്‌ ഓര്‍മയില്‍ തെളിഞ്ഞു. അതിന്റെ മുമ്പത്തെ രണ്ടുവര്‍ഷങ്ങളും മനപൂര്‍വം ഓടാതെ മാറിനില്‍ക്കുകയായിരുന്നു. ആ വര്‍ഷം തന്നെയാണ്‌ രാജു ഓടുന്നതിനിടയില്‍ കാലില്‍ കല്ല്‌ തുളച്ചുകയറിയത്‌.
ഗ്രൗണ്ടില്‍നിന്ന്‌ സ്‌റ്റേജ്‌ വരെയുള്ള വഴി. നടക്കുമ്പോള്‍ ആരൊക്കെയോ മുദ്രാവാക്യം വിളിക്കുന്ന ശബ്ദം. ഓര്‍മകള്‍ക്ക്‌ ജീവന്‍ വെച്ചോ..സംശയത്തോടെ തിരിഞ്ഞുനോക്കുമ്പോള്‍ യാസുവും രാജുവും ശരിക്കും മുദ്രാവാക്യം വിളിയില്‍ മുഴുകിയിരിക്കുന്നു. എല്ലാവരുടെ ചിന്തകളും ഒരേ വഴിക്കാണ്‌ നീങ്ങുന്നതെന്ന്‌ അപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു.
ഓപ്പണ്‍ സ്റ്റേജിലെത്തിയപ്പോള്‍ പഴയ നാടകത്തിന്റെ ഓര്‍മകള്‍..ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ നിരവധി തവണ നല്ല നടനായ യാസുവിന്‌ അഭിനിവേശം അടക്കാനായില്ല. പിന്നെ സ്റ്റേജില്‍ കണ്ടത്‌ പഴയ നാടകത്തിലെ ഒരു ഭാഗം..
സമയം ഏഴുമണിയായി. സെക്യൂരിറ്റി വന്ന്‌ ബഹളമുണ്ടാക്കിത്തുടങ്ങി. എന്തുചെയ്യാം..ഇപ്പോള്‍ ഞങ്ങള്‍ അന്യരാണല്ലോ..കോളേജിനല്ല, സെക്യൂരിറ്റിക്ക്‌!
കോളേജ്‌ മുറ്റത്തെ മാവും അശോകമരങ്ങളും ഞങ്ങളെ തിരിച്ചറിഞ്ഞപോലെ ഇളകിയാടുന്നു. ഇന്റേണല്‍മാര്‍ക്ക്‌ പേടിച്ച്‌ ഇന്ന്‌ ഞങ്ങളുടെ അനിയന്‍മാരും അനിയത്തിമാരും ഈ മരങ്ങള്‍ക്കുചുവട്ടില്‍ ആഘോഷിക്കാറുണ്ടാവില്ല. റഷിയെയും നദിയെയും പോലെ ആ മരച്ചുവട്ടില്‍ പ്രണയം കൈമാറുന്നവര്‍ ഇന്നില്ല. സ്‌റ്റേജിലേക്കിറങ്ങുന്ന പടികളില്‍ ആരും ബഹളംവെക്കാറുണ്ടാവില്ല..തൊട്ടതിനെല്ലാം സമരം വിളിക്കുന്ന നേതാക്കന്‍മാരും അണികളും ഇന്നില്ല. ആ കാലം മാഞ്ഞുപോയിക്കഴിഞ്ഞു.
ഞങ്ങള്‍ വര്‍ത്തമാനകാലത്തിലേക്ക്‌ തിരിച്ചെത്തിക്കഴിഞ്ഞു. ഒരു സ്വപ്‌ന സഞ്ചാരത്തിന്‌ അന്ത്യം കുറിച്ചപോലെ. രണ്ടാഴ്‌ചത്തെ ലീവ്‌ കഴിഞ്ഞ്‌ യാസു തിരിച്ചുപോകും. നദി വീണ്ടും റഷിക്കരികിലേക്ക്‌. ഞാനും രാജുവുമെല്ലാം ജോലിയുടെ തിരക്കിലേക്ക്‌..
ഒരിക്കലും മരിക്കാതിരിക്കട്ടെ ഈ സൗഹൃദം..

Friday, March 6, 2009

ഇത്‌ കലികാലം തന്നെ!!!

പണ്ട്‌ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍നിന്നെടുത്ത ഒരു പുസ്‌തകത്തില്‍ എഴുതിയിരുന്നു (പുസ്‌തകത്തിന്റെ പേര്‌ മറന്നുപോയി, ഇല്ലെങ്കില്‍ ഒന്നുകൂടി എടുത്ത്‌ വായിച്ചേനെ!):
മനുഷ്യര്‍ മതത്തിന്റെ പേരില്‍ പരസ്‌പരം കൊന്നുതിന്നുന്ന കാലം വരും. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്‌ത്യാനികളുമെല്ലാം മതത്തിന്റെ പേരില്‍ കലഹിക്കും. വെട്ടും കുത്തും. അപ്പോഴാവണം കല്‍കി അവതരിക്കുന്നത്‌!

ഈ വാക്കുകള്‍ ആറാംക്ലാസില്‍ പഠിക്കുന്ന എന്റെ മനസ്സില്‍ എത്രയോ ആഴത്തില്‍ തറച്ചു. മതം മനുഷ്യനന്മക്കായി മാത്രമാണെന്നും ജാതി പറയരുതെന്നും ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ പഠിപ്പിച്ചുതന്നിരുന്നു. ഇതുവായിച്ചപ്പോള്‍ സങ്കടം തോന്നി. തിങ്കളാഴ്‌ച രാവിലെ സ്‌കൂളിലെത്തിയ ഉടന്‍ സാജിദയെയും സ്‌മിതയെയും വിളിച്ച്‌ സീരിയസായി കാര്യം പറഞ്ഞു. പിന്നെ ഗൗരവമേറിയ ചര്‍ച്ചയായിരുന്നു. അന്താരാഷ്ട്ര പ്രശ്‌നങ്ങളല്ല..ഹിന്ദുക്കള്‍ കൊല്ലാന്‍ വരുമ്പോള്‍ ഞാന്‍ നിന്റെ ഫ്രണ്ടാണെന്ന്‌ പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ലേന്നായിരുന്നു സാജിയുടെ സംശയം. എന്റെ പേര്‌ പറഞ്ഞാല്‍ അവര്‍ക്ക്‌ മനസ്സിലാകുമോ എന്നായി അടുത്ത ശങ്ക. അവള്‍ തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു.ഇവിടെ അടുത്തുള്ളവരാണെങ്കില്‍ നിന്റെ പേരും അച്ഛന്റെ പേരും പറയാം. അപ്പോള്‍ ചിലപ്പോ കേള്‍ക്കാതിരിക്കില്ല.

ഞങ്ങളുടെ ഭാഗത്ത്‌ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ കുറവായതിനാലാവാം എനിക്കും സ്‌മിതയ്‌ക്കും അന്ന്‌ അരക്ഷിതാവസ്ഥ തോന്നാഞ്ഞത്‌. കാലം കുറെ കഴിഞ്ഞിരിക്കുന്നു.

സ്‌കൂളും കോളേജും കഴിഞ്ഞു. കൗമാരം വിട്ടു, യൗവനവും പകുതിയായി. ഇതൊക്കെ ജീവിതത്തില്‍ സ്ഥിരംകേട്ട്‌ തഴമ്പിച്ചപ്പോള്‍ പഴയ ആറാംക്ലാസെല്ലാം മറന്നുപോയിരുന്നു.അജന്താ മെന്റിസിന്‌ എന്തെങ്കിലും പറ്റിയോ ആവോ? ക്രിക്കറ്റ്‌ ആവേശിച്ച അനിയന്‍ സ്വയം ചോദിക്കുന്നു. ഓരോ ഭ്രാന്തന്‍മാര്‌..എന്തിനാ ഇതൊക്കെ..തീവ്രവാദിയാത്രെ..എല്ലാത്തിനേം ചുട്ടുകരിക്കണം.
കേട്ടപാടെ ഞാന്‍ ചോദിച്ചു, അപ്പോപ്പിന്നെ നീയും ആ തീവ്രവാദികളും തമ്മിലെന്താ വ്യത്യാസം?അവന്‍ പോയപ്പോള്‍ ഞാനും ആ ചോദ്യം വീണ്ടും ചോദിച്ചു. എന്തിനാ ഈ ലോകത്തിങ്ങനെയൊക്കെ? ജാതി, ദേശം, ഭാഷ, സമുദായം എല്ലാത്തിന്റെ പേരിലും തമ്മില്‍ത്തല്ലാണ്‌. വളര്‍ന്നുവരുന്ന കുട്ടികളാവട്ടെ 'ഒന്നിനെക്കുറിച്ചും ബോധവാന്‍മാരുമല്ല, എന്നാല്‍ എല്ലാം അറിയുകേം ചെയ്യും' എന്ന സ്‌റ്റെല്‍. ഒരു രക്ഷയുമില്ല.

ഡിഗ്രിക്കു പഠിക്കുന്ന ചേച്ചീടെ മോളോട്‌ എന്റെ കെട്ടിയോന്‍ ഒരിക്കല്‍ പരീക്ഷണാര്‍ഥം ചോദിച്ചു.
'ആരാ കേരളത്തിന്റെ മുഖ്യമന്ത്രി?
''അച്ചുതാനന്ദന്‍'..ഭാഗ്യം! ഉത്തരമുണ്ട്‌.
അടുത്ത ചോദ്യം പിറകെ..'അങ്ങേര്‌ ഏത്‌ പാര്‍ട്ടിയാണെന്ന്‌ അറിയില്ലായിരിക്കും'.
അപ്പോഴും വന്നു ഉത്തരം..'ഇടതുപക്ഷമല്ലെ?
'ഓ..ഇവള്‍ ഇത്ര കേമിയാണോ..ചേട്ടന്‍ ഞെട്ടി..അടുത്ത ചോദ്യമിട്ടു. 'ഇടതുപക്ഷമാണെന്നേ അറിയൂ അല്ലെ? അല്ലാതെ കേരളാ കോണ്‍ഗ്രസാണെന്ന്‌ അറിയില്ലേ??'
ഇപ്പോഴാണ്‌ ചേട്ടന്‍ ശരിക്കും ഞെട്ടിയത്‌. 'എന്നെ കളിയാക്കണ്ട കുഞ്ഞച്ഛാ...എനിക്കറിയാം അയാള്‍ അതുതന്നെയാണെന്ന്‌!!!
''ഏതുതന്നെ?'- ചേട്ടന്റെ മറുചോദ്യം..
ഉത്തരം പെട്ടന്നുവന്നു-ചേട്ടന്‍ പറഞ്ഞ കോണ്‍ഗ്രസ്‌!!!

ഇപ്പോ ശരിക്കും ഞെട്ടിയത്‌ ഞാനാണ്‌. എന്റമ്മേ..എന്തൊരു വിവരം. അതും രണ്ടാം വര്‍ഷ ഇംഗ്ലീഷ്‌ ബിരുദത്തിന്‌ പഠിക്കുന്ന കുട്ടിക്ക്‌.

പിന്നെ കളിയാക്കലിന്റെ ബഹളമായിരുന്നു. അവസാനം അടിയറവ്‌ പറഞ്ഞ അവള്‍ ഒരു പ്രഖ്യാപനം നടത്തി. ഞാന്‍ പത്രത്തില്‍ രാഷ്ട്രീയം മാത്രം വായിക്കാറില്ല. എനിക്ക്‌ ഇഷ്ടോമല്ല. ഇതറിഞ്ഞിട്ടാപ്പോ വലിയ കാര്യം! ഇതാണ്‌ സ്ഥിതി. സപ്പോര്‍ട്ട്‌ ചെയ്യാന്‍ അവളുടെ അമ്മാവനും എന്റെ അനിയനുമായ ശ്രീമാന്‍ രംഗത്തെത്തിയതോടെയാണ്‌

വരുന്ന തലമുറയുടെ രാഷ്ട്രീയം എന്താണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കിയത്‌. പഠിക്കാന്‍ മിടുക്കരാണ്‌. അത്യാവശ്യം ജി.കെ.യുമുണ്ട്‌. നന്നായി വായിക്കുകേം ചെയ്യും. എന്നിട്ടും രാഷ്ട്രീയം എന്നുകേള്‍ക്കുന്നതേ വെറുപ്പാണ്‌. എന്തുചെയ്യാന്‍? ഇതുതന്നെയാണ്‌ ഇവിടത്തെ പ്രശ്‌നം. ഒന്നും അറിയാതെ വളരുന്ന കുട്ടികള്‍. അവരെ എങ്ങനെയും വളക്കാന്‍ എളുപ്പമാണ്‌. നല്ല ബുദ്ധികൂടിയുണ്ടെങ്കില്‍ പറയേം വേണ്ട..ലോകം മുഴുവന്‍ തലതിരിയുകയാണ്‌.

മക്കളുടെ ഭാവിയെപ്പറ്റി ഇപ്പോ ലവലേശം ആശങ്കയില്ല, എവിടെപ്പോയി നില്‍ക്കുമെന്ന സംശയം മാത്രമേ ഉള്ളു. ഇത്‌ കലികാലം തന്നെ!!!