Tuesday, August 11, 2009

മുഖങ്ങള്‍

കഴിഞ്ഞ ആഴ്‌ചയായിരുന്നു അത്‌..
നിഷ എന്റെ ജോലി സ്ഥലത്തേക്കെത്തുമെന്ന്‌ പറഞ്ഞിരുന്നു.
കുറെകാലത്തിനുശേഷമുള്ള കണ്ടുമുട്ടല്‍.
മിക്കവാറും ദിവസം ഞങ്ങള്‍ സംസാരിക്കാറുണ്ട്‌..
വിശേഷങ്ങളേറെയും ഫോണിലൂടെ കൈമാറും..
എങ്കിലും കണ്ടു സംസാരിക്കാന്‍ രണ്ടാള്‍ക്കും ഒരു തോന്നല്‍.
റെയില്‍വേ സ്റ്റേഷനില്‍പോയി അവളെയും കയറ്റി
വണ്ടി നേരെ പാര്‍ക്കിലേക്ക്‌..
കുറെ നേരം സംസാരിച്ചിരുന്നു.
രണ്ടാള്‍ക്കും നല്ല സന്തോഷം.
ഇനി ഒരു കാപ്പി കുടിക്കാമെന്ന്‌ അവള്‍ പറഞ്ഞപ്പോ
ശരിയെന്ന്‌ ഞാനും പറഞ്ഞു.
കാപ്പിക്കും കട്‌ലറ്റിനും ഓര്‍ഡര്‍ കൊടുത്തിരുന്നപ്പോഴാണ്‌
അപ്പുറത്തെ ടേബിളിലുള്ളയാളെ ശ്രദ്ധിച്ചത്‌..
മോഹന്‍ സര്‍..
സ്‌കൂള്‍ പഠന കാലത്ത്‌ എന്റെയും നിഷയുടെയും
പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം.
(ഞങ്ങള്‍ എട്ടാം ക്ലാസില്‍ എത്തിയ വര്‍ഷമാണ്‌
അദ്ദേഹം അവിടെ സാറായി വന്നത്‌. ചെറുപ്പക്കാരനും
സുന്ദരനുമായിരുന്ന സാര്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കിടയിലെ ഹീറോ ആയിരുന്നു).
ഞാന്‍ നിഷയെ വിളിച്ച്‌ സാറിനെ കാണിച്ചുകൊടുത്തു.
വാ..നമുക്ക്‌ സാറിനോട്‌ സംസാരിക്കാം..
പെട്ടന്ന്‌ അവളുടെ ഭാവം മാറി..
സാറിനെ കണ്ട്‌ അവള്‍ വല്ലാതായതായി എനിക്കുതോന്നി.
എന്നാല്‍ അടുത്ത നിമിഷം അവളും പറഞ്ഞു..
വാ..ഞാനും അയാളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു!!!
സാറിനെ കേറി അയാള്‍ എന്നോ..ഇവള്‍ക്കിതെന്നാ പറ്റി?
ഞാന്‍ ചിന്തിക്കാതിരുന്നില്ല..
ഞങ്ങള്‍ രണ്ടുപേരും മോഹന്‍സാറിനടുത്തെത്തി.
സാര്‍ ഞാന്‍ വിളിച്ച ഉടന്‍ സാറ്‌ തിരിഞ്ഞുനോക്കി..
ആദ്യം മുഖത്തേക്കൊന്നമര്‍ത്തി നോക്കി..
പിന്നെ പെട്ടന്നോര്‍മ്മവന്നെന്നപോലെ ചോദിച്ചു..
സിന്ധൂര..അല്ലെ?
അതെ..ഞാന്‍ പറഞ്ഞു നിര്‍ത്തിയില്ല..
നിഷ ചാടി വീണു.
'സാര്‍ എന്നെ തീരെ മറന്നിട്ടില്ലെന്നു കരുതുന്നു...'
പിറകില്‍നിന്ന നിഷയെ സാര്‍ അപ്പോഴാ കണ്ടതെന്നു തോന്നുന്നു..
സാറിന്റെ മുഖം ആകെ പരിഭ്രമിച്ച പോലെ തോന്നി..
ഇതെന്താ ഇങ്ങനെ..നാടകംപോലെ!
എന്റെ കുരുട്ടുബുദ്ധിയിലും ഒന്നും തെളിയുന്നില്ല.
സാറിന്‌ ഇവളെ എങ്ങനെ പരിചയമില്ലാതിരിക്കും?
ഞങ്ങള്‍ പഠിച്ച സ്‌കൂളില്‍ത്തന്നെയാ നിഷയുടെ അമ്മയും അച്ഛനും പഠിപ്പിച്ചിരുന്നത്‌. ഒന്നിച്ച്‌ ജോലിചെയ്യുന്ന ടീച്ചര്‍മാരുടെ മക്കളെ
മറ്റ്‌ അധ്യാപകര്‍ക്ക്‌ തീര്‍ച്ചയായും നന്നായി അറിയാം..
പിന്നെ ഇതെന്താ ഒരു ചുറ്റിക്കളി??
ഞാന്‍ മനസ്സില്‍ വെറുതെ ചോദ്യമിട്ടു..
ഓ..എനിക്കുതോന്നിയതാവും..പിന്നെ മനസ്സില്‍ പറയുകയും ചെയ്‌തു.
സാറുമായി കുറച്ച്‌ സംസാരിച്ചു.
വീട്ടിലെയും ജോലിസ്ഥലത്തെയും വിശേഷം തിരക്കി..
പണ്ടത്തെ ഉഷാറൊന്നും സാറില്‍ കണ്ടില്ല..
സാറ്‌ ഇങ്ങനെ അല്ലായിരുന്നല്ലോ!!!!!!!!
എന്തായാലും കുറച്ചു സംസാരിച്ചശേഷം സാര്‍ യാത്ര പറഞ്ഞിറങ്ങി.

ക്ലാസില്‍ ഞാനും നിഷയും നന്നായി പഠിക്കുന്ന കുട്ടികളായിരുന്നു.
അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക്‌ വലിയ കാര്യവുമായിരുന്നു.
പഠിത്തം മാത്രമല്ല, അത്യാവശ്യം കലാപ്രടകനവും സ്‌പോര്‍ട്‌സും
എല്ലാംകൊണ്ടും ഞങ്ങള്‍ സ്‌കൂളില്‍ ചെത്തി.
സാധാരണ കാണുന്നപോലെ പഠിക്കുന്ന കുട്ടികള്‍ക്കിടയിലെ ഈഗോ
ഞങ്ങള്‍ക്കിടയില്‍ തീരെ ഇല്ലായിരുന്നു എന്നതാണ്‌ സത്യം.
ടീച്ചേഴ്‌സിന്റെ മകളാണെന്ന ചില പിള്ളാരുടെ അഹംഭാവവും
അവള്‍ക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ
ഞങ്ങളുടെ ചങ്ങാത്തം ഇന്നും നിലനില്‍ക്കുന്നു.
എന്തും പറയാവുന്ന പ്രിയ സുഹൃത്ത്‌. അതാണ്‌ എനിക്ക്‌ നിഷ.

സാറിനിതെന്താ പറ്റീത്‌? പണ്ടത്തെ ആളേയല്ല.
ഞാന്‍ നിഷയോടു പറഞ്ഞു.
നല്ലൊരു ചിരിയായിരുന്നു അവളുടെ മറുപടി..
വരാനുള്ളത്‌ വഴീത്തങ്ങില്ല മോളേ..അവള്‍ പിന്നെയും ചിരിക്കുന്നു.
പിന്നെ നോക്കിയപ്പോ കണ്ണീന്ന്‌ വെള്ളം വരുന്നു.
''എടോ..ഞാന്‍ ഇതുവരെ നിന്നോടുപറയാത്ത ഒരു കാര്യമുണ്ട്‌. മനസ്സില്‍ത്തന്നെ കിടക്കട്ടെ എന്നു കരുതിയതാണ്‌. ഇനി പറഞ്ഞേക്കാം..കൊല്ലമിത്രയായില്ലേ മനസ്സില്‍ കൊണ്ടുനടക്കുന്നു..'' അവള്‍ തുടര്‍ന്നു.
ഞെട്ടിക്കുന്ന ആ രഹസ്യംകേട്ട്‌ ഞാന്‍ ശരിക്കും ഇരുന്നുപോയി..

സ്‌കൂള്‍ വിട്ടശേഷവും സ്‌കൂളുമായി നിഷയ്‌ക്ക്‌ നല്ല അടുപ്പമുണ്ടായിരുന്നു.
രക്ഷിതാക്കള്‍ അധ്യാപകരായതിനാല്‍ മറ്റുടീച്ചേഴ്‌സുമായി
നല്ല അടുപ്പത്തിലായിരുന്നു അവള്‍.

വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌..
അതായത്‌ ഞങ്ങള്‍ പ്രീ ഡിഗ്രിക്കു പഠിക്കുന്ന സമയം.
(പഠനകാലത്ത്‌ ആ രണ്ടുവര്‍ഷം മാത്രമാണ്‌
ഞാനും നിഷയും അധികം കാണാതിരുന്നത്‌.
ഡിഗ്രി മുതല്‍ വീണ്ടും ഞങ്ങള്‍ ഒരേ ക്ലാസിലായിരുന്നു.
ഇപ്പോള്‍ ജോലിചെയ്യുന്നത്‌ ഒരേസ്ഥാപനത്തിലും.
രണ്ടിടത്താണെന്ന്‌ മാത്രം.)

ഒന്നാം വര്‍ഷത്തിന്റെ സ്‌റ്റഡീ ലീവ്‌ സമയമാണ്‌.
പഠിത്തത്തിനിടയില്‍ ആരോ ബെല്ലടിക്കുന്ന ശബ്ദം കേട്ടു.
അവള്‍ ജനല്‍ തുറന്നുനോക്കിയപ്പോള്‍ മോഹന്‍ സാറാണ്‌..
'ഓ..അച്ഛന്‍ പറഞ്ഞിരുന്നു..
സാറിനുള്ള കടലാസ്‌ ഇവിടെ എടുത്തുവെച്ചിട്ടുണ്ട്‌. സാറ്‌ കയറി ഇരിക്കൂ.'
സന്തോഷത്തോടെ അവള്‍ വാതില്‍ തുറന്നു.
പ്രിയ ശിഷ്യയെ സാറ്‌ കുറെ ദിവസം കൂടി കണ്ടതായിരുന്നു.
അവര്‍ കുറെ നേരം സംസാരിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ സാറിന്റെ സ്വഭാവത്തിലെന്തോ മാറ്റമുള്ള പോലെ..
നിഷയുടെ സൗന്ദര്യം കൂടിയെന്നും
ശരീരം വളര്‍ന്നെന്നും മറ്റുമുള്ള കാര്യങ്ങളിലേക്ക്‌
സംസാരമെത്തിയപ്പോള്‍ വിഷയം മാറ്റാനായി
അവള്‍ സാറിന്റെ ഭാര്യയെയും കുഞ്ഞിനെയും കുറിച്ച്‌ ചോദിച്ചു.
അതിന്‌ ഒഴുക്കന്‍ മട്ടിലായിരുന്നത്രെ അദ്ദേഹത്തിന്റെ മറുപടി.
സാറിന്‌ കൊടുക്കാനുള്ള കവര്‍ എടുത്തുതരാം എന്നു പറഞ്ഞ്‌
അച്ഛന്റെ മുറിയിലേക്കു കയറിയ അവളുടെ പിന്നാലെ
ഓരോന്ന്‌ പറഞ്ഞ്‌ അദ്ദേഹവും കയറി.

ഒരിക്കലും ഞാന്‍ പ്രതീക്ഷിക്കാത്തതാണ്‌ പിന്നെ അവള്‍ പറഞ്ഞത്‌.

അവളുടെ രണ്ടുകൈയും പെട്ടന്ന്‌ അയാള്‍ കരസ്ഥമാക്കി,
തന്നിലേക്ക്‌ അടുപ്പിച്ചു.
ആദ്യം എന്താ സംഭവിക്കുന്നതെന്ന്‌ മനസ്സിലായില്ലെങ്കിലും
പിന്നീട്‌ അവള്‍ സമചിത്തത വീണ്ടെടുത്തു.
എല്ലാ ശക്തിയുമെടുത്ത്‌ കുതറി അയാളുടെ ചെകിട്ടത്ത്‌ ഒന്നു കൊടുത്തു.
ഗുരുദക്ഷിണ!

പറയുമ്പോള്‍ അവള്‍ കിതയ്‌ക്കുന്നുണ്ടായിരുന്നു.

ഏതോ ശക്തിയില്‍നിന്ന്‌ എണീറ്റപോലെ
അയാള്‍ ഭയന്നു പിറകോട്ടുനിന്നു. എന്നിട്ടുപറഞ്ഞു,
''അറിയാതെ പറ്റിയതാ..ആരോടും പറയരുത്‌ ..സോറി..സോറി..''
'സാറ്‌ പോ..'പിന്നെ ഒരു അലര്‍ച്ചയായിരുന്നു.
അവള്‍ പറഞ്ഞ്‌ നിര്‍ത്തി.
അതിനുശേഷം ഒരുപാട്‌ തവണ കണ്ടുമുട്ടി.
അവള്‍ക്ക്‌ അയാള്‍ മുഖം കൊടുത്തില്ല.

പിന്നെ ഇന്നാണ്‌ അവള്‍ നേരില്‍ കാണുന്നത്‌.
ഇങ്ങനെ ഒരവസരം ഒത്തുകിട്ടിയപ്പോള്‍ അവള്‍ അമര്‍ത്തിച്ചോദിച്ച ചോദ്യം .
.'സാര്‍ എന്നെ തീരെ മറന്നിട്ടില്ലെന്നു കരുതുന്നു...'
അത്‌ അയാളില്‍ തീര്‍ത്തും കുറ്റബോധമുണ്ടാക്കിയിരിക്കണം.
അവള്‍ ചോദിക്കുന്നതും ശരിതന്നെ.
'ഒപ്പം ജോലിചെയ്യുന്ന സുഹൃത്തും ഗുരുതുല്യനുമായ ഒരു അധ്യാപകന്റെ മകളെ കയറിപ്പിടിക്കാന്‍ ഇയാള്‍ക്ക്‌ തോന്നിയെങ്കില്‍ മറ്റുള്ളവരുടെ
അടുത്ത്‌ എങ്ങനെയായിരിക്കും ഇയാള്‍? ശരിക്കും മൃഗം..'
അവള്‍ ദേഷ്യംകൊണ്ട്‌ വിറക്കുകയാണ്‌...

വര്‍ഷമെത്ര കഴിഞ്ഞു..അവളില്‍ അത്‌ ശരിക്കും
ആഴത്തിലുള്ള മുറിവാണുണ്ടാക്കിയിരുന്നതെന്ന്‌ ഞാന്‍ മനസ്സിലാക്കി.
വീട്ടിലറിഞ്ഞാല്‍ ആകെ പ്രശ്‌നമാകുമെന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു.
ആരോടും പറയാതെ അവളത്‌ ഉള്ളില്‍ കൊണ്ടുനടന്നു.
ഇത്രകാലം..എന്നോടുപോലും പറയാതെ..പാവം!

എന്തോ ഇതുകേട്ടതോടെ എന്റെ മനസ്സിലുള്ള
മോഹന്‍സാറിന്റെ നല്ല മുഖത്തിന്‌ രണ്ടു കൊമ്പുവന്ന പോലെ..
.ദംഷ്ട്രകള്‍ വരുന്നപോലെ..

മനുഷ്യന്‌ എത്രയെത്ര മുഖങ്ങള്‍..
പിന്നെ നിഷതന്നെ പറഞ്ഞപോലെ..
'ചിലപ്പോള്‍ ഒരുനിമിഷത്തേക്ക്‌ ഉള്ളിലെ മൃഗം പുറത്തുവന്നതാകാം..
ഇപ്പോള്‍ അതില്‍ പശ്ചാത്തപിക്കുന്നുമുണ്ടാവാം..
എങ്കിലും എനിക്കിനി ഒരിക്കലും അയാളെ ബഹുമാനിക്കാനാവില്ല.
നീ ഇത്‌ അറിഞ്ഞ ഭാവം കാണിക്കല്ലേ സി..''

എനിക്കതിനു കഴിയുമോ..സാറിനെ കാണുമ്പോള്‍ പഴയപോലെ ചിരിക്കാന്‍ പറ്റുമോ..അറിയില്ല..എങ്കിലും ഞാന്‍ പറഞ്ഞു..

ഇല്ല..നിഷേ..ഞാനും അഭിനയിക്കാം..

Friday, June 5, 2009

You are there in my tears

You are there in my tears
You are there in my thoughts
I am hearing your sweet tone
From the depth of my heart

Why did you break the journey?
Why did you go alone?
Why did you go away….???

I know this is not just a drop
That rolls down my cheek
This is you and your friendship
That flows from my heart
As this twinkle tears!!!!

Sunday, May 24, 2009

എന്റെ കൂട്ടുകാരിയ്‌ക്ക്‌.......


ഒടുവില്‍ അന്നുച്ചയ്‌ക്ക്‌
നീ എന്നോടു പറഞ്ഞത്‌
ഇന്നലെ സത്യമായി...

സൗഹൃദത്തിന്റെ മായാച്ചരട്‌
പൊട്ടാതെ നിന്നപ്പോഴും
ഫോണ്‍ വിളികള്‍ നമുക്ക്‌ അന്യമായിരുന്നു
വര്‍ഷങ്ങള്‍ നമുക്കിടയില്‍ വേലി തീര്‍ത്തില്ല
കാലം ബന്ധത്തിന്‌ തടസ്സവുമായില്ല
പക്ഷെ, അന്ന്‌ എന്തിനാണെനിക്ക്‌
വിളിക്കാന്‍ തോന്നിയത്‌?
ആറുമാസങ്ങള്‍ക്കുമുമ്പ്‌..

ഏതോ ഒരു വെളിപാടില്‍
ഞാനന്ന്‌ നിന്നെ വിളിച്ചുമറുതലയില്‍ നിന്റെ ശബ്ദം
എന്നെ സന്തോഷിപ്പിച്ചു...
നമ്മള്‍ കരച്ചിലും ചിരിയും പങ്കുവെച്ചു...
'ഞാന്‍ നിനക്കുമുമ്പെ മരിക്കുംഅപ്പോള്‍ നീയെന്നെ ശരിക്കും ഓര്‍ക്കും"
അവള്‍ കളിയായി പറഞ്ഞിരുന്നു

ഒടുവില്‍ ഇന്നലെ,
പത്രത്താളില്‍ നിറചിരിയോടെയുള്ള
നിന്റെ ജീവനുള്ള ചിത്രത്തിലേയ്‌ക്ക്‌
മരവിച്ച മനസ്സോടെ ഞാന്‍ നോക്കിനിന്നു...

ലോറിയും ബസ്സും റോഡുമെല്ലാംമനസ്സില്‍ മിന്നി മാഞ്ഞു
നിന്റെ കുഞ്ഞുങ്ങളുടെ കരയുന്ന മുഖം
നിന്റെ പ്രാണപ്രിയന്റെ നിസ്സഹായാവസ്ഥവയ്യ...
അതെനിക്കോര്‍ക്കണ്ട!!!!!!!!!!

നീ അവിടെത്തന്നെയുണ്ട്‌...
എന്നെങ്കിലും ഞാന്‍ വിളിക്കുമ്പോള്‍
മറുതലയ്‌ക്കല്‍ വീണ്ടും ചിരിയുടെ
അലതീര്‍ക്കാന്‍....
സൗഹൃദത്തിന്റെ മായാവലയം തീര്‍ക്കാന്‍..


എന്റെ കണ്ണീരില്‍ ചിരിക്കുന്ന നിന്‍മുഖം
എന്റെ സ്വപനങ്ങളില്‍ കേള്‍ക്കുന്നു നിന്‍ സ്വരം
എന്തിനെന്‍ ഹൃദയം കവര്‍ന്നെടുത്തൂ നീ
എന്തിനെന്‍ അകതാരില്‍ ആഴ്‌ന്നിറങ്ങി?????????????????

Sunday, May 10, 2009

അമ്മയ്‌ക്കായും ഒരു ദിനം



കുഞ്ഞുനാളില്‍ വാശിപിടിച്ചപ്പോള്‍,


അലറിക്കരഞ്ഞപ്പോള്‍


അരികിലെത്തിയ സാന്ത്വനം..




വഴക്കുപറഞ്ഞ വാക്കിനുമേല്‍


ഉറക്കത്തിന്റെ നീലവിരിപ്പില്‍


ഹൃദയം മണക്കുന്ന മൃദുചുംബനം....




കൗമാരത്തിലെ ആകുലതകളില്‍


സൗഹൃദത്തിന്റെ പൊന്‍തൂവലാല്‍


ഹൃദയം പകുത്തവള്‍..




തോല്‍വികളില്‍ തണലായ്‌


വിജയത്തിന്‍ തിളക്കമായ്‌


ഇഷ്ടങ്ങള്‍ക്ക്‌ കൂട്ടായ്‌


നിശ്ചയത്തിന്‍ ദൃഢതയായ്‌...




എന്നിട്ടും ....


ജീവിതത്തിന്റെ ബാലന്‍സ്‌ഷീറ്റില്‍


അമ്മയെ മറക്കുന്നതെന്തേ നമ്മള്‍??


ആ സ്‌നേഹത്തിനായി ഒരു ദിനം


കൊട്ടിഘോഷിക്കുന്നതെന്തേ നമ്മള്‍??




അമ്മയെ ഓര്‍ക്കാന്‍ ഒരുദിനം...


കാലം ഇങ്ങനെയും കുസൃതി കാണിക്കുമെന്നോര്‍ത്തില്ല!!!!

Friday, April 24, 2009

ഇത്‌ കേരളമാണോ?

ഭാരതമെന്നപേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം...
കേരളമെന്നുകേട്ടാലോ തിളയ്‌ക്കണം ചോര
നമുക്കു ഞരമ്പുകളില്‍
എന്നാണ്‌ ഞാന്‍ വായിച്ചിട്ടുള്ളതും പഠിച്ചിട്ടുള്ളതും..
ഇത്‌ ചോരത്തിളപ്പിന്റെ അധിക പ്രഭാവമാണെന്നുതോന്നുന്നു..
ഒരു പാര്‍ട്ടി ബോംബ്‌ പൊട്ടിച്ച്‌ ആഘോഷിക്കുമ്പോള്‍
മറ്റൊരു പാര്‍ട്ടി ക്വട്ടേഷന്‍ ടീമിനെ ഇറക്കി കളിക്കുന്നു..
ഇത്‌ കേരളമാണോ?
ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഭരിക്കുന്ന നാടാണിത്‌. ഇവിടെ സ്വയം കഴുതയാണെന്നറിഞ്ഞുകൊണ്ടുതന്നെ വോട്ടുചെയ്യാനെത്തുന്ന ജനങ്ങള്‍..
ആര്‍ക്കുചെയ്യണം എന്നത്‌ ജനങ്ങള്‍ക്ക്‌ മുമ്പില്‍ ചോദ്യചിഹ്നമാണ്‌.
'ഇത്രയും കാലം എന്റെ പാര്‍ട്ടി..എന്നു നെഞ്ചേറ്റി നടന്നിരുന്നു ഞാന്‍..പക്ഷെ ഇത്തവണ ഞാന്‍ തിരിച്ചുകുത്തി. കൈ നെഞ്ചത്തുവെച്ച്‌ വിഷമത്തോടെയാണെങ്കിലും..ഇനി ഇതുണ്ടാവില്ല. പക്ഷെ ഇതില്‍നിന്നെങ്കിലും ഒരു പാഠം പഠിച്ചിരുന്നെങ്കില്‍.'
കണ്ണൂരിലെ സുഹൃത്ത്‌ പറഞ്ഞു.
'അപ്പോ ഇവന്‍ ബോംബു ടീമല്ല, ക്വട്ടേഷന്‍ ടീമാ,...' ഉടന്‍ വന്നു കമന്റ്‌..

രാജ്യത്ത്‌ ഏറ്റവുമധികം സാരിയും ചെരിപ്പും വാങ്ങി
സൂക്ഷിക്കുന്ന രാജ്ഞിക്ക്‌ അമ്പലം തീര്‍ക്കുന്ന നാടാണിത്‌.
എം.എല്‍.എയെ കൊന്ന കുറ്റത്തിന്‌ ജയില്‍ ശിക്ഷ അനുഭവിക്കുന്നവന്റെ ഭാര്യ ദേശീയപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവുന്ന കാലം. ചമ്പല്‍റാണിയായിരുന്ന ഫൂലന്‍ദേവിയെ വരെ ജനപ്രതിനിധിയാക്കിയവരുടെ നാട്ടില്‍ ഇനി കേരളം മാത്രം മാറിനിന്നിട്ടെന്താ അല്ലേ?

നമുക്കും ഇനി ബോംബുണ്ടാക്കി രസിക്കാം..ഗുണ്ടാവിളയാട്ടം നടത്താം. അയല്‍രാജ്യത്തേക്ക്‌ നുഴഞ്ഞുകയറാനും സ്വന്തം ദേശത്തെ നശിപ്പിക്കാനും കുഞ്ഞുങ്ങളെ തീവ്രവാദം പറഞ്ഞു പഠിപ്പിക്കാം. ഇപ്പോ അതിനൊക്കെയാ മാര്‍ക്കറ്റ്‌..സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത്‌ പഠിപ്പിക്കാനുള്ള ചെലവും കുറയ്‌ക്കാം. കാരണം ഇതിനെല്ലാം മുന്നിട്ടിറങ്ങുന്ന മിടുക്കന്‍മാര്‍ക്ക്‌ സ്‌കോളര്‍ഷിപ്പുണ്ട്‌. അങ്ങോട്ടൊന്നും ചെലവാക്കുകയും വേണ്ട.
ഓര്‍ക്കുമ്പോള്‍ സങ്കടമല്ല, സഹതാപമാണ്‌ തോന്നുന്നത്‌.!!!

Thursday, April 23, 2009

ജലരേഖ

ഇന്നു പുലര്‍ച്ചെ ഒരു സ്വപ്‌നമാണ്‌ എന്നെ വിളിച്ചുണര്‍ത്തിയത്‌...
ഞാന്‍ ദൂരെ എവിടെയോ ആയിരന്നു. ഒരേപോലുള്ള വീടുകള്‍ ഇരുവശത്തും നിരന്ന വഴിയിലൂടെ ഞാന്‍ മുന്നോട്ടുനടക്കുന്നു. അന്യമായ ഭാഷയില്‍ ചിലര്‍ സംസാരിക്കുന്നു. ഹിന്ദിയല്ല, ബംഗാളിയാണെന്ന്‌ തോന്നുന്നു. എന്തായാലും എനിക്ക്‌ മനസ്സിലാകുന്നില്ല എന്നത്‌ സത്യം.
ഏതോ വീടിന്റെ ബാല്‍ക്കണിയില്‍നിന്ന്‌ ഒരു പുരുഷ ശബ്ദം എന്റെ പേര്‌ വിളിച്ചത്‌ പെട്ടന്നായിരുന്നു. 'സിന്ദൂരാ' ... ആ വിളി വളരെ പരിചിതമെന്നുതോന്നി. തലയുയര്‍ത്തി നോക്കിയപ്പോള്‍ നെഞ്ച്‌ ഒന്നുപിടഞ്ഞു. കുറ്റബോധമാണോ അതോ ചളിപ്പോ...ഓര്‍മ്മയില്ല!! അത്‌ സതുവായിരുന്നു.

വിവരവും വിവേകവും ഉറയ്‌ക്കുംമുമ്പ്‌ ചോരത്തിളപ്പിന്റെ പ്രായത്തില്‍ എന്റെ മനസ്സില്‍ പ്രണയത്തിന്റെ മുഖം വരച്ചവന്‍. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ സഹോദരന്‍.
സത്യത്തില്‍ അത്‌ പ്രണയമായിരുന്നില്ല. ഞങ്ങളുടെ സൗഹൃദം വിട്ടുപോകാതിരിക്കാന്‍ പരസ്‌പരം കൈമാറിയ വാക്ക്‌. 'കല്യാണപ്രായമാകുമ്പോള്‍ നിന്റെ ചേട്ടന്റെ വധുവാകാമെന്ന്‌' തെല്ലും കാര്യഗൗരവമില്ലാതെ ഞാന്‍ അവള്‍ക്കു നല്‍കിയ വിലപ്പെട്ട വാക്ക്‌.

എഞ്ചിനീയറിങ്ങിനു പഠിച്ചിരുന്ന ചേട്ടനോട്‌ ഈ കാര്യം അവള്‍ പറയുമെന്ന്‌ ഞാന്‍ കരുതിയതല്ല. ഞാന്‍ അറിയാതെ ആ മനുഷ്യന്റെ നെഞ്ചില്‍ അവള്‍ പ്രണയമഴ പെയ്യിച്ചു. ഒരിക്കല്‍ മാത്രം ഹോസ്‌റ്റലിന്റെ വരാന്തയില്‍ പരിചയപ്പെട്ട അദ്ദേഹം പ്രതീക്ഷിക്കാതെ ഫോണ്‍കോളിന്റെ രൂപത്തിലെത്തി. എന്തുപറയണമെന്നറിയാതെ വിറച്ചുനിന്നത്‌ ഇന്നും ഓര്‍മ്മയിലുണ്ട്‌. വല്ലപ്പോഴും വിളിക്കാമെന്ന്‌ അന്ന്‌ ഫോണിലൂടെ പറഞ്ഞിരുന്നു. പിന്നീട്‌ വിശേഷ ദിവസങ്ങളില്‍ അത്‌ ഓണമായാലും വിഷുവായാലും എന്റെ പിറന്നാളായാലും കൃത്യമായി ആ വിളിയെത്തി. ഞാന്‍ തിരിച്ചുവിളിക്കാതെതന്നെ.

ശരിയായ മുഖം ഓര്‍മയില്ലെങ്കിലും ആ പേരിന്റെ ഉടമസ്ഥന്‍ എന്റെ പ്രണയസ്വപ്‌നങ്ങളിലെ നായകനായി. രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം അവളുടെ വിവാഹത്തിനാണ്‌ ഞാന്‍ സതുവിനെ കാണുന്നത്‌. തലേദിവസം എനിക്ക്‌ ആ വീട്ടില്‍ വി.ഐ.പി. ട്രീറ്റ്‌മെന്റായിരുന്നു. ഒരു വീട്ടുകാര്‍ മുഴുവന്‍ എന്റെ ആ വാക്കിനെ കാര്യത്തിലെടുത്തിരുന്നു എന്നത്‌ അന്ന്‌ ഞാന്‍ മനസ്സിലാക്കിയ പാഠം!!!അന്നാണ്‌ ഞങ്ങള്‍ ആദ്യമായി സംസാരിച്ചത്‌. രണ്ടാളും നന്നായി സംസാരിച്ചു. കാലം രണ്ടുവര്‍ഷത്തില്‍ ചെറുതല്ലാത്ത ബോധം എനിക്ക്‌ നല്‍കിയിരുന്നു. സതു അന്ന്‌ എഞ്ചിനിയറിങ്‌ അവസാനവര്‍ഷം. ഞാന്‍ ഫിസിക്‌സ്‌ ബിരുദം രണ്ടാംവര്‍ഷവും. ആശയങ്ങള്‍ക്കും ചിന്തകള്‍ക്കുമുള്ള വലിയ അന്തരം സംസാരത്തിലൂടെ ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. എങ്കിലും ആ മനസ്സില്‍ ഞാന്‍ ആഴത്തില്‍ വേരോടിയിരുന്നു എന്ന്‌ അന്നെനിക്ക്‌ മനസ്സിലായി.
അന്നത്തെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പിന്നീടും വല്ലപ്പോഴും വിളി തുടര്‍ന്നു. സൗഹൃദം മിക്കവാറും വിട്ടത്‌ സന്ധ്യയുമായാണ്‌. വിവാഹത്തോടെ അതിന്‌ വലിയ വിടവ്‌ വന്നു. പിന്നീട്‌ തിരക്കുകളില്‍ പെട്ടായിരിക്കാം സതുവും വിളിക്കാതായി. എങ്കിലും എനിക്കായി ഒരാളുണ്ടെന്ന തോന്നല്‍ എന്റെ മനസ്സില്‍ എ്‌പ്പോഴുമുണ്ടായിരുന്നു. ഒടുവില്‍ മനസ്സിന്റെ സമ്മര്‍ദ്ദത്തില്‍ ഞാന്‍ സന്ധ്യയില്‍നിന്നും നമ്പര്‍ വാങ്ങി സതുവിനെ വിളിച്ചു. തണുത്ത മറുപടിയായിരുന്നു അന്ന. അതോടെ ഞാന്‍ നിര്‍ത്തി.
ഞാന്‍ പി.ജി.യ്‌ക്ക്‌ പഠിക്കുന്ന സമയം. ഒരുപാട്‌ വിഷമങ്ങള്‍ ഒന്നിച്ചുവന്ന കാലം. കഷ്ടകാലം കൂട്ടത്തോടെ എന്നത്‌ അന്വര്‍ഥമായിരുന്നു അന്ന്‌. മനസ്സിലെ വിഷമം പങ്കിടാന്‍ കൂട്ടുകാരുണ്ടായിരുന്നു. എങ്കിലും മനസ്സ്‌ അപ്പോള്‍ കൊതിച്ചുതുടങ്ങിയിരുന്നു ശരിയായി മനസ്സിലാക്കുന്ന ഒരാള്‍ക്കായി. പിന്നെ ചിന്തിച്ചില്ല, ഞാന്‍ സതുവിനെ വിളിച്ചു. അത്യാവശ്യമായി കാണണമെന്നു പറഞ്ഞു. അത്‌ അദ്ദേഹം കേള്‍ക്കാതിരുന്നില്ല. വന്നു, കണ്ടു. അന്ന്‌ ഞാന്‍ മനസ്സ്‌ തുറന്നു. എന്റെ ഭാവി സങ്കല്‍പ്പങ്ങളെ തുറന്നുകാട്ടി. എന്നാല്‍ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു.
എന്റെ പ്രശ്‌നങ്ങളെ കാര്യമായി എടുത്തില്ലെന്നുമാത്രമല്ല, എന്റെ പഠനത്തെക്കുറിച്ചൊരു കമന്റും. '' എം.എസ്‌ സിക്കുശേഷം എം.ടെക്‌ ചെയ്യുന്നത്‌ നല്ലതുതന്നെ. പക്ഷെ എന്നോടൊപ്പം ജീവിക്കുകയാണെങ്കില്‍ ഞാന്‍ ജോലിക്കൊന്നും വിടില്ല. അങ്ങനെ കൊതിക്കുകയും വേണ്ട.'' ഇപ്പോ ശരിക്കും ഞെട്ടിയത്‌ ഞാനാണ്‌. എനിക്ക്‌ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ഇത്രയും പഠിച്ച്‌ റാങ്കിനൊപ്പം മാര്‍ക്കുനേടി ജയിച്ച എന്നോട്‌ ..എത്രമാത്രം ക്രൂരമാണിത്‌..ചീപ്പ്‌...മനസ്സില്‍ വന്ന ആദ്യ വാക്ക്‌ അതാണ്‌. പിന്നെ വിചാരിച്ചു..ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമല്ലേ???
ഒരിക്കലും എന്നെക്കൊണ്ട്‌ അതാവില്ലെന്ന്‌ ഞാന്‍ തുറന്നു പറഞ്ഞു. പേരില്ലാതിരുന്ന ആ ബന്ധം പേരിടാതെതന്നെ അവസാനിക്കുകയായിരുന്നു. ചിരിച്ചുകൊണ്ടുതന്നെയാണ്‌ ഞാന്‍ സതുവിനെ യാത്രയാക്കിയത്‌. അന്ന്‌ ഞാന്‍ കുറെ ചിന്തിച്ചു. ശരിയാണോന്ന്‌ എനിക്ക്‌്‌ ഇന്നും അറിയില്ല.
ഞാന്‍ സന്ധ്യയെ വിളിച്ചുപറഞ്ഞു,'' പണ്ട്‌ ഞാന്‍ നിനക്ക്‌ ഒരു വാക്ക്‌ തന്നിരുന്നു. അത്‌ തെറ്റിക്കേണ്ടിവരുന്നു. അന്ന്‌ ഒന്നുമറിയാതെ പറഞ്ഞതാണെങ്കിലും എന്റെ മനസ്സിന്റെയുള്ളിലും അത്‌ അറിയാതെ പതിഞ്ഞിരുന്നു. ഇനിയത്‌ വയ്യ. ഞാന്‍ പിന്‍വാങ്ങുന്നു.''
അന്നവള്‍ എന്റേമേല്‍ കുറെ ശാപവാക്കുകള്‍ ചൊരിഞ്ഞു. ഞാന്‍ പോകുന്ന വീട്‌ ഗതിപിടിക്കില്ലെന്നും മറ്റും..സിനിയമയില്‍ മാത്രം കേട്ടുപരിചയമുള്ള വാക്കുകള്‍..കേട്ടുനില്‍ക്കാന്‍മാത്രമേ കഴിഞ്ഞുള്ളു. സതുവിനില്ലാത്തതിനേക്കാള്‍ ചേട്ടനെക്കുറിച്ച്‌ അവള്‍ക്കായിരുന്നു ആധി. അവളുടെ ചേട്ടന്‌ ഇക്കാര്യത്തില്‍ അത്ര പ്രശ്‌നമൊന്നുമില്ലെന്ന്‌ ഞാന്‍ പറഞ്ഞെങ്കിലും അവള്‍ അത്‌ ചെവിക്കൊണ്ടില്ല. ജോലിയല്ല മനസ്സാണ്‌ പ്രധാനമെന്ന്‌ അവള്‍ വാദിച്ചു.

അവസാനത്തെ കോള്‍..വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആ കൂട്ടുകാരിയെ എനിക്ക്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

ഇപ്പോള്‍ പെട്ടന്നെന്താണ്‌ ആ മുഖം സ്വപ്‌നത്തില്‍ വരാന്‍..എണീറ്റയുടനെ സുനിയേട്ടനോട്‌ കാര്യം പറഞ്ഞു.
ആദ്യം ഇഷ്ടപ്പെട്ട ആളല്ലേ.എങ്ങനെ മായ്‌ച്ചാലും മായില്ല മോളേ..കാര്യമായിട്ടാണ്‌ ഏട്ടനതു പറഞ്ഞത്‌.
ഇതുകേട്ടിട്ട്‌ ഒന്നും തോന്നുന്നില്ലേ? ഞാന്‍ ചോദിച്ചു.
എന്തുതോന്നാന്‍..സ്വപ്‌നം കണ്ട്‌ ചാടിയെണീറ്റ നിനക്കുവേണം ഒന്നുതരാന്‍..അല്ല പിന്നെ..വേഗം ഓഫീസില്‍ പോവാന്‍ നോക്ക്‌...

മനസ്സിലിപ്പോള്‍ ആരോടും ദേഷ്യവുമില്ല, പരിഭവവുമില്ല. എങ്കിലും അറിയാന്‍ തോന്നുന്നു..അവരെല്ലാം എവിടെയുണ്ടെന്ന്‌, എങ്ങനെയുണ്ടെന്ന്‌...

Saturday, March 28, 2009

ഹാവൂ ...സമാധാനമായി !!!!

ഹൊ......


എന്തൊരു ചൂട്.......................


അയ്യട......


ഈ ഐഡിയ എങ്ങനെ??????


Sunday, March 22, 2009

ഓര്‍മകള്‍ക്കെന്തു സുഗന്ധം

ഹൊ..വല്ലാത്തൊരു ലഹരിയായിരുന്നു ഇന്നലെ...കാലം നിശ്ചലമായപോലെ..


എന്റെ കോളേജ്‌ ആകെ മാറിയിരിക്കുന്നു..എന്നിട്ടും അതിന്റെ വരാന്തകളും മണല്‍ത്തരികളും ഞങ്ങളെ നോക്കി മറക്കാതെ പുഞ്ചിരിക്കുന്നപോലെ!
നാട്ടില്‍നിന്ന്‌ ഒരു സുന്ദരിക്കുട്ടിയെയും അടിച്ചുമാറ്റി വിദേശവാസം നയിക്കുന്ന പ്രിയ സുഹൃത്ത്‌ ലീവിനെത്തിയതോടെയാണ്‌ അപ്രതീക്ഷിതമായ ഓര്‍മപുതുക്കല്‍ ഒത്തുവന്നത്‌. പോകുമ്പോള്‍ രണ്ടായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍ അവന്റെ തോളില്‍ രണ്ടിനെയും കൂടി ചേര്‍ത്ത്‌ വെച്ചപോലത്തെ ഒരു തങ്കക്കുടവുമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ യാസൂനും അവന്റെ അനൂനും മാറ്റമൊന്നുമില്ല. (രണ്ടും നന്നായി വണ്ണം വെച്ചിട്ടുണ്ട്‌, അവിടെ തീറ്റ തന്നെയായിരുന്നു പണിയെന്നുതോന്നുന്നു).
മിനിയാന്നെത്തി, ഇന്നലെ വീട്ടിലേക്കുവരുമെന്ന്‌ ഭീഷണിയും മുഴക്കി. പഴയ ഓര്‍മകള്‍ മിക്കവയിലും എന്റെ വീട്‌ ഒരു പ്രധാന കഥാപാത്രമായതുകൊണ്ടാണ്‌ അവിടെത്തന്നെ കൂടാമെന്നുവെച്ചത്‌. രാത്രിതന്നെ ഭര്‍ത്താവും കുട്ടിയും ഞാനും എന്റെ വീട്ടിലെത്തി. പിന്നെ കൂട്ടുകാരെയെല്ലാം വിളിച്ചു. റഷിയും നദിയും നാട്ടിലില്ല. മറ്റുള്ളവര്‍ ഉച്ചയ്‌ക്ക്‌ എത്താമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു.
രാത്രി പത്തരയോടെ ഒരു ഫോണ്‍. അങ്ങേത്തലക്കല്‍ നദിയുടെ ശബ്ദം. ഞാന്‍ ഇന്ന്‌ വൈകീട്ട്‌ നാട്ടിലെത്തി. നാളെ അങ്ങോട്ടുവരാം. ഹോ..കറക്ട്‌ ടൈമിങ്‌...ഇതാണെടീ ശരിക്കുമുള്ള സുഹൃത്‌ബന്ധം.
അടുത്തദിവസം ഉച്ചവരെ എങ്ങനെയോ തള്ളിനീക്കി. (എങ്ങനെയോ അല്ല, അവന്‍മാര്‍ക്കും അവളുമാര്‍ക്കും വെട്ടിവിഴുങ്ങാനുള്ളത്‌ തയ്യാറാക്കുകയായിരുന്നു!!!). ആകെ ഉത്സവലഹരി. 12 മണിയോടെ എല്ലാവരും എത്തി.
പിന്നെ വര്‍ത്തമാനകാലത്തുനിന്നും ഭൂതത്തിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു എല്ലാവരും. രാജുവും ഷൈജുവും പരസ്‌പരം പാര പണിതുതുടങ്ങി. റഷിയെ വല്ലാതെ മിസ്‌ ചെയ്യുന്നു, പ്രത്യേകിച്ച്‌ എനിക്കും രാജുവിനും. രണ്ടുപേരും കോളേജില്‍ എന്റെ അപ്പുറവും ഇപ്പുറവുമായിരുന്നല്ലോ?
പെട്ടന്നാണ്‌ യാസു കോളേജ്‌ ട്രിപ്പ്‌ പ്ലാന്‍ ചെയ്‌തത്‌. 5 മണിയോടെ ഞങ്ങള്‍ കോളേജിലെത്തി.
എന്തൊരുമാറ്റം. സുവോളജി ലാബിനോട്‌ ചേര്‍ന്നുണ്ടായിരുന്ന സ്‌റ്റെപ്പുകള്‍ എടുത്തുമാറ്റിയിരിക്കുന്നു. പണ്ട്‌ അവിടെയിരിക്കുന്ന നേരത്താണ്‌ കോളേജിലെ ഏക സുന്ദരനെന്ന്‌ ഞാന്‍ കരുതിയിരുന്ന സൂരജിനെ ആദ്യമായി കാണുന്നത്‌. അന്നവന്‍ വെള്ള ബൂട്‌സ്‌ ഇട്ട്‌ ഗ്രൗണ്ടില്‍ പന്തുതട്ടുകയായിരുന്നു. !!!!
ഗ്രൗണ്ടിന്‌ വലിയ മാറ്റമൊന്നുമില്ല. ഡിഗ്രി അവസാനവര്‍ഷം സ്‌പോര്‍ട്‌സില്‍ ഓടി സമ്മാനം വാങ്ങിയത്‌ ഓര്‍മയില്‍ തെളിഞ്ഞു. അതിന്റെ മുമ്പത്തെ രണ്ടുവര്‍ഷങ്ങളും മനപൂര്‍വം ഓടാതെ മാറിനില്‍ക്കുകയായിരുന്നു. ആ വര്‍ഷം തന്നെയാണ്‌ രാജു ഓടുന്നതിനിടയില്‍ കാലില്‍ കല്ല്‌ തുളച്ചുകയറിയത്‌.
ഗ്രൗണ്ടില്‍നിന്ന്‌ സ്‌റ്റേജ്‌ വരെയുള്ള വഴി. നടക്കുമ്പോള്‍ ആരൊക്കെയോ മുദ്രാവാക്യം വിളിക്കുന്ന ശബ്ദം. ഓര്‍മകള്‍ക്ക്‌ ജീവന്‍ വെച്ചോ..സംശയത്തോടെ തിരിഞ്ഞുനോക്കുമ്പോള്‍ യാസുവും രാജുവും ശരിക്കും മുദ്രാവാക്യം വിളിയില്‍ മുഴുകിയിരിക്കുന്നു. എല്ലാവരുടെ ചിന്തകളും ഒരേ വഴിക്കാണ്‌ നീങ്ങുന്നതെന്ന്‌ അപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു.
ഓപ്പണ്‍ സ്റ്റേജിലെത്തിയപ്പോള്‍ പഴയ നാടകത്തിന്റെ ഓര്‍മകള്‍..ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ നിരവധി തവണ നല്ല നടനായ യാസുവിന്‌ അഭിനിവേശം അടക്കാനായില്ല. പിന്നെ സ്റ്റേജില്‍ കണ്ടത്‌ പഴയ നാടകത്തിലെ ഒരു ഭാഗം..
സമയം ഏഴുമണിയായി. സെക്യൂരിറ്റി വന്ന്‌ ബഹളമുണ്ടാക്കിത്തുടങ്ങി. എന്തുചെയ്യാം..ഇപ്പോള്‍ ഞങ്ങള്‍ അന്യരാണല്ലോ..കോളേജിനല്ല, സെക്യൂരിറ്റിക്ക്‌!
കോളേജ്‌ മുറ്റത്തെ മാവും അശോകമരങ്ങളും ഞങ്ങളെ തിരിച്ചറിഞ്ഞപോലെ ഇളകിയാടുന്നു. ഇന്റേണല്‍മാര്‍ക്ക്‌ പേടിച്ച്‌ ഇന്ന്‌ ഞങ്ങളുടെ അനിയന്‍മാരും അനിയത്തിമാരും ഈ മരങ്ങള്‍ക്കുചുവട്ടില്‍ ആഘോഷിക്കാറുണ്ടാവില്ല. റഷിയെയും നദിയെയും പോലെ ആ മരച്ചുവട്ടില്‍ പ്രണയം കൈമാറുന്നവര്‍ ഇന്നില്ല. സ്‌റ്റേജിലേക്കിറങ്ങുന്ന പടികളില്‍ ആരും ബഹളംവെക്കാറുണ്ടാവില്ല..തൊട്ടതിനെല്ലാം സമരം വിളിക്കുന്ന നേതാക്കന്‍മാരും അണികളും ഇന്നില്ല. ആ കാലം മാഞ്ഞുപോയിക്കഴിഞ്ഞു.
ഞങ്ങള്‍ വര്‍ത്തമാനകാലത്തിലേക്ക്‌ തിരിച്ചെത്തിക്കഴിഞ്ഞു. ഒരു സ്വപ്‌ന സഞ്ചാരത്തിന്‌ അന്ത്യം കുറിച്ചപോലെ. രണ്ടാഴ്‌ചത്തെ ലീവ്‌ കഴിഞ്ഞ്‌ യാസു തിരിച്ചുപോകും. നദി വീണ്ടും റഷിക്കരികിലേക്ക്‌. ഞാനും രാജുവുമെല്ലാം ജോലിയുടെ തിരക്കിലേക്ക്‌..
ഒരിക്കലും മരിക്കാതിരിക്കട്ടെ ഈ സൗഹൃദം..

Friday, March 6, 2009

ഇത്‌ കലികാലം തന്നെ!!!

പണ്ട്‌ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍നിന്നെടുത്ത ഒരു പുസ്‌തകത്തില്‍ എഴുതിയിരുന്നു (പുസ്‌തകത്തിന്റെ പേര്‌ മറന്നുപോയി, ഇല്ലെങ്കില്‍ ഒന്നുകൂടി എടുത്ത്‌ വായിച്ചേനെ!):
മനുഷ്യര്‍ മതത്തിന്റെ പേരില്‍ പരസ്‌പരം കൊന്നുതിന്നുന്ന കാലം വരും. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്‌ത്യാനികളുമെല്ലാം മതത്തിന്റെ പേരില്‍ കലഹിക്കും. വെട്ടും കുത്തും. അപ്പോഴാവണം കല്‍കി അവതരിക്കുന്നത്‌!

ഈ വാക്കുകള്‍ ആറാംക്ലാസില്‍ പഠിക്കുന്ന എന്റെ മനസ്സില്‍ എത്രയോ ആഴത്തില്‍ തറച്ചു. മതം മനുഷ്യനന്മക്കായി മാത്രമാണെന്നും ജാതി പറയരുതെന്നും ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ പഠിപ്പിച്ചുതന്നിരുന്നു. ഇതുവായിച്ചപ്പോള്‍ സങ്കടം തോന്നി. തിങ്കളാഴ്‌ച രാവിലെ സ്‌കൂളിലെത്തിയ ഉടന്‍ സാജിദയെയും സ്‌മിതയെയും വിളിച്ച്‌ സീരിയസായി കാര്യം പറഞ്ഞു. പിന്നെ ഗൗരവമേറിയ ചര്‍ച്ചയായിരുന്നു. അന്താരാഷ്ട്ര പ്രശ്‌നങ്ങളല്ല..ഹിന്ദുക്കള്‍ കൊല്ലാന്‍ വരുമ്പോള്‍ ഞാന്‍ നിന്റെ ഫ്രണ്ടാണെന്ന്‌ പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ലേന്നായിരുന്നു സാജിയുടെ സംശയം. എന്റെ പേര്‌ പറഞ്ഞാല്‍ അവര്‍ക്ക്‌ മനസ്സിലാകുമോ എന്നായി അടുത്ത ശങ്ക. അവള്‍ തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു.ഇവിടെ അടുത്തുള്ളവരാണെങ്കില്‍ നിന്റെ പേരും അച്ഛന്റെ പേരും പറയാം. അപ്പോള്‍ ചിലപ്പോ കേള്‍ക്കാതിരിക്കില്ല.

ഞങ്ങളുടെ ഭാഗത്ത്‌ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ കുറവായതിനാലാവാം എനിക്കും സ്‌മിതയ്‌ക്കും അന്ന്‌ അരക്ഷിതാവസ്ഥ തോന്നാഞ്ഞത്‌. കാലം കുറെ കഴിഞ്ഞിരിക്കുന്നു.

സ്‌കൂളും കോളേജും കഴിഞ്ഞു. കൗമാരം വിട്ടു, യൗവനവും പകുതിയായി. ഇതൊക്കെ ജീവിതത്തില്‍ സ്ഥിരംകേട്ട്‌ തഴമ്പിച്ചപ്പോള്‍ പഴയ ആറാംക്ലാസെല്ലാം മറന്നുപോയിരുന്നു.അജന്താ മെന്റിസിന്‌ എന്തെങ്കിലും പറ്റിയോ ആവോ? ക്രിക്കറ്റ്‌ ആവേശിച്ച അനിയന്‍ സ്വയം ചോദിക്കുന്നു. ഓരോ ഭ്രാന്തന്‍മാര്‌..എന്തിനാ ഇതൊക്കെ..തീവ്രവാദിയാത്രെ..എല്ലാത്തിനേം ചുട്ടുകരിക്കണം.
കേട്ടപാടെ ഞാന്‍ ചോദിച്ചു, അപ്പോപ്പിന്നെ നീയും ആ തീവ്രവാദികളും തമ്മിലെന്താ വ്യത്യാസം?അവന്‍ പോയപ്പോള്‍ ഞാനും ആ ചോദ്യം വീണ്ടും ചോദിച്ചു. എന്തിനാ ഈ ലോകത്തിങ്ങനെയൊക്കെ? ജാതി, ദേശം, ഭാഷ, സമുദായം എല്ലാത്തിന്റെ പേരിലും തമ്മില്‍ത്തല്ലാണ്‌. വളര്‍ന്നുവരുന്ന കുട്ടികളാവട്ടെ 'ഒന്നിനെക്കുറിച്ചും ബോധവാന്‍മാരുമല്ല, എന്നാല്‍ എല്ലാം അറിയുകേം ചെയ്യും' എന്ന സ്‌റ്റെല്‍. ഒരു രക്ഷയുമില്ല.

ഡിഗ്രിക്കു പഠിക്കുന്ന ചേച്ചീടെ മോളോട്‌ എന്റെ കെട്ടിയോന്‍ ഒരിക്കല്‍ പരീക്ഷണാര്‍ഥം ചോദിച്ചു.
'ആരാ കേരളത്തിന്റെ മുഖ്യമന്ത്രി?
''അച്ചുതാനന്ദന്‍'..ഭാഗ്യം! ഉത്തരമുണ്ട്‌.
അടുത്ത ചോദ്യം പിറകെ..'അങ്ങേര്‌ ഏത്‌ പാര്‍ട്ടിയാണെന്ന്‌ അറിയില്ലായിരിക്കും'.
അപ്പോഴും വന്നു ഉത്തരം..'ഇടതുപക്ഷമല്ലെ?
'ഓ..ഇവള്‍ ഇത്ര കേമിയാണോ..ചേട്ടന്‍ ഞെട്ടി..അടുത്ത ചോദ്യമിട്ടു. 'ഇടതുപക്ഷമാണെന്നേ അറിയൂ അല്ലെ? അല്ലാതെ കേരളാ കോണ്‍ഗ്രസാണെന്ന്‌ അറിയില്ലേ??'
ഇപ്പോഴാണ്‌ ചേട്ടന്‍ ശരിക്കും ഞെട്ടിയത്‌. 'എന്നെ കളിയാക്കണ്ട കുഞ്ഞച്ഛാ...എനിക്കറിയാം അയാള്‍ അതുതന്നെയാണെന്ന്‌!!!
''ഏതുതന്നെ?'- ചേട്ടന്റെ മറുചോദ്യം..
ഉത്തരം പെട്ടന്നുവന്നു-ചേട്ടന്‍ പറഞ്ഞ കോണ്‍ഗ്രസ്‌!!!

ഇപ്പോ ശരിക്കും ഞെട്ടിയത്‌ ഞാനാണ്‌. എന്റമ്മേ..എന്തൊരു വിവരം. അതും രണ്ടാം വര്‍ഷ ഇംഗ്ലീഷ്‌ ബിരുദത്തിന്‌ പഠിക്കുന്ന കുട്ടിക്ക്‌.

പിന്നെ കളിയാക്കലിന്റെ ബഹളമായിരുന്നു. അവസാനം അടിയറവ്‌ പറഞ്ഞ അവള്‍ ഒരു പ്രഖ്യാപനം നടത്തി. ഞാന്‍ പത്രത്തില്‍ രാഷ്ട്രീയം മാത്രം വായിക്കാറില്ല. എനിക്ക്‌ ഇഷ്ടോമല്ല. ഇതറിഞ്ഞിട്ടാപ്പോ വലിയ കാര്യം! ഇതാണ്‌ സ്ഥിതി. സപ്പോര്‍ട്ട്‌ ചെയ്യാന്‍ അവളുടെ അമ്മാവനും എന്റെ അനിയനുമായ ശ്രീമാന്‍ രംഗത്തെത്തിയതോടെയാണ്‌

വരുന്ന തലമുറയുടെ രാഷ്ട്രീയം എന്താണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കിയത്‌. പഠിക്കാന്‍ മിടുക്കരാണ്‌. അത്യാവശ്യം ജി.കെ.യുമുണ്ട്‌. നന്നായി വായിക്കുകേം ചെയ്യും. എന്നിട്ടും രാഷ്ട്രീയം എന്നുകേള്‍ക്കുന്നതേ വെറുപ്പാണ്‌. എന്തുചെയ്യാന്‍? ഇതുതന്നെയാണ്‌ ഇവിടത്തെ പ്രശ്‌നം. ഒന്നും അറിയാതെ വളരുന്ന കുട്ടികള്‍. അവരെ എങ്ങനെയും വളക്കാന്‍ എളുപ്പമാണ്‌. നല്ല ബുദ്ധികൂടിയുണ്ടെങ്കില്‍ പറയേം വേണ്ട..ലോകം മുഴുവന്‍ തലതിരിയുകയാണ്‌.

മക്കളുടെ ഭാവിയെപ്പറ്റി ഇപ്പോ ലവലേശം ആശങ്കയില്ല, എവിടെപ്പോയി നില്‍ക്കുമെന്ന സംശയം മാത്രമേ ഉള്ളു. ഇത്‌ കലികാലം തന്നെ!!!

Friday, February 13, 2009

നൊസ്‌റ്റാള്‍ജിയ

ഏതാണ്ട്‌ മൂന്ന്‌ മാസമായി ഓര്‍ക്കുട്ട്‌ തീരെ തുറക്കാറില്ലായിരുന്നു. ഇന്നലെ എന്തോ സിസ്റ്റത്തിനു മുമ്പിലിരുന്നപ്പോള്‍ വെറുതെ ഒന്നുനോക്കിയതാണ്‌. കുറെ ഫ്രന്റ്‌സ്‌ റിക്വസ്റ്റുകള്‍ക്കിടയില്‍നിന്ന്‌ ആരോ വിളിച്ചപോലെ..സൂക്ഷിച്ചുനോക്കി. മനസ്സിലായില്ല. പേരിനുപകരം വേറെന്തോ എഴുതിയിരിക്കുന്നു. കൂടെ നിനക്കെന്നെ അറിയാം. മറന്നോ എന്നൊരു ചോദ്യവും. നല്ല പരിചയമുള്ള ചിരി. ആരാ അത്‌?

ഓര്‍ക്കുട്ട്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ മദ്യമാണ്‌ ഓര്‍മവരുന്നത്‌. രണ്ടിന്റെയും പൊതുഗുണം അതുമായി കൂട്ടുകൂടുമ്പോള്‍ നമ്മള്‍ അടിമപ്പെടും എന്നതുതന്നെ. ഭാഗ്യത്തിന്‌ ഇപ്പോള്‍ രണ്ടുമായും എനിക്ക അമിത കൂട്ടുകെട്ടില്ല. മദ്യവുമായി തീരെ ഇല്ല. (തീരെ എന്നു പറഞ്ഞൂട..വൈന്‍ വല്ലപ്പോഴും സേവിക്കാറുണ്ട്‌, എന്റെ കണക്കില്‍ അത്‌ മദ്യമല്ല). പിന്നെ ഓര്‍ക്കുട്ട്‌. എന്തും അധികമായാല്‍ മടുക്കില്ലേ..ഇടക്കാലത്ത്‌ അതുപോലൊരു മരവിപ്പ്‌ വന്നു. അതോടെ അതു നിര്‍ത്തി. എന്നാല്‍ ഇന്നലെ!
പ്രൊഫൈല്‍ നോക്കാന്‍തന്നെ തീരുമാനിച്ചു. കക്ഷി അമേരിക്കയിലാണ്‌. പേര്‌ രാഹുല്‍. രാഹുല്‍..ആ പേര്‌ വീണ്ടും വായിച്ചു. മനസ്സില്‍ ഒരു മിന്നല്‍, ഒരു സന്തോഷം..ഫോട്ടോയുമായി ഒത്തുനോക്കി. ഏയ്‌, അല്ല..എന്റെ മനസ്സിലുള്ള രാഹുല്‍ ഇതല്ല. ഇത്ര തടിയില്ല, തലയില്‍ നന്നായി മുടിയുണ്ട്‌, മീശയില്ല..

ഞാനെന്തൊക്കെയാണ്‌ ആലോചിച്ച്‌ കൂട്ടിയത്‌. നാലാംക്ലാസിനുശേഷം ഇപ്പോ കൊല്ലമെത്ര കഴിഞ്ഞു. മോന്‌ അതേ പ്രായമായി, അപ്പോഴാ..വീണ്ടും ഫോട്ടോകള്‍ പരതി. കണ്ണുകള്‍ക്ക്‌ സാമ്യമുള്ളപോലെ..എത്ര വര്‍ഷം കഴിഞ്ഞാലും ആ മുഖം മറക്കാന്‍ പറ്റില്ലല്ലോ..

പി.ജിക്കു പഠിക്കുമ്പോഴാണ്‌ സുനിയേട്ടനെ ആദ്യം പരിചയപ്പെടുന്നത്‌. അത്‌ പ്രണയത്തിലേക്കെത്തുന്നതിനു മുമ്പുതന്നെ എന്റെ മനസ്സില്‍ ആരെങ്കിലുമുണ്ടോ എന്ന്‌ ഞാന്‍ ആവര്‍ത്തിച്ചുചോദിച്ചിരുന്നു. അത്ഭുതമെന്നു പറയട്ടെ, ചിന്തിക്കുമ്പോഴെല്ലാം ആദ്യമെത്തുക രാഹുലിന്റെ മുഖമായിരുന്നു. നാലാംക്ലാസില്‍ വെച്ച്‌ എനിക്ക്‌ കത്ത്‌ തന്നതിന്‌ ടീച്ചര്‍ അവനെ അടിച്ചതും പിന്നെ ചമ്മല്‍ കാരണം ക്ലാസില്‍വരാതെ സ്‌കൂള്‍തന്നെ മാറിപ്പോയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. അന്ന്‌ അവനെ തീരെ ഇഷ്ടമല്ലായിരുന്നു. ചീത്തക്കുട്ടി എന്ന്‌ ഞാനും എന്റെ കൂട്ടുകാരും അവനെ വിശേഷിപ്പിച്ചു. അവന്‍ ആ സ്‌കൂള്‍വിട്ട്‌ പോയ ശേഷം കുറെക്കാലം ആ പേരുതന്നെ ഞാന്‍ മറന്നുപോയിരുന്നു.

വലിയകുട്ടിയായി മാറി സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയ കാലത്ത്‌ എങ്ങനെയോ അവന്റെ പേര്‌ എന്റെ മനസ്സില്‍ കയറിക്കൂടി. ചെറിയ പ്രണയം ആ ചെറിയ രാഹുലിനോട്‌ എനിക്ക്‌ പിന്നീടുണ്ടായിരുന്നോന്ന്‌ സംശയമില്ലാതില്ല. അതിനെപ്പറ്റി ഇടയ്‌ക്ക്‌ കല്യാണത്തിനുശേഷം ഞാന്‍ പറയുമ്പോള്‍ സുനിയേട്ടന്‍ പറയും..എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനേന്ന്‌!
പിന്നെ അതെല്ലാം മറന്നു..അതോ അമ്മയും ഭാര്യയും ജോലിക്കാരിയുമായി റോള്‍ ഏറ്റെടുത്തപ്പോള്‍ സൗകര്യപൂര്‍വം മറന്നതാണോ..ആയിരിക്കാം.
ഏതായാലും വെറുതെ ഓര്‍ക്കുട്ട്‌ നോക്കിയപ്പോ..അവനെ തിരിച്ചറിഞ്ഞപ്പോള്‍..എന്തോ ഒരു സന്തോഷം..തിരിച്ച്‌ മെസേജ്‌ അയച്ചു. അവനും വിവാഹമെല്ലാം കഴിഞ്ഞ്‌ സന്തുഷ്ടജീവിതം നയിക്കുന്നു. ഞാന്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ അവന്‍ വിളിച്ചു. രാഹുലുമായും അനുവുമായും (അവന്റെ അര്‍ദ്ധാംഗിനി) ഞാന്‍ സംസാരിച്ചു. അന്നത്തെ സംഭവത്തിനുശേഷം ഒരുപാടുപേര്‍ അവന്റെ പ്രണയജീവിതത്തില്‍ വന്നിട്ടുണ്ടെങ്കിലും നാലാംക്ലാസിലെ കത്ത്‌ ഇപ്പോഴും ചിരിക്കുന്ന ഓര്‍മ്മയായി അവനിലുണ്ടെന്ന്‌ അനുവാണ്‌ പറഞ്ഞത്‌.

എന്തോ ഒരു ഗൃഹാതുരത്വം തോന്നുന്നു. പഴയ തറവാട്ടിലേക്ക്‌, എല്‍.പി.സ്‌കൂളിന്റെ വരാന്തയിലേക്ക്‌, ടീച്ചര്‍മാരുടെ അടുത്തേക്ക്‌, സ്‌കൂള്‍ മുറ്റത്തെ ചീനി മരത്തിന്റെ ചുവട്ടിലേക്ക്‌ ..എല്ലാം ..എല്ലായിടത്തും ഓടിച്ചെല്ലാന്‍ മനസ്സ്‌ വെമ്പുന്നു. എന്തൊരു നല്ല കാലമായിരുന്നു. ഒരുപാട്‌ നന്ദി രാഹുല്‍, തിരക്കിനിടയില്‍ പഴയകാലത്തിലേക്ക്‌ കൊണ്ടെത്തിച്ചതിന്‌..ആ നല്ല കാലത്തിന്റെ ഓര്‍മകള്‍ നല്‍കിയതിന്‌!!

Tuesday, January 27, 2009

നൊമ്പരം

ഉള്ളിലെവിടെയൊ ഒരു തേങ്ങല്‍..പതിവില്ലാതെ ഇന്നെന്തോ ബിജുവേട്ടനെ വല്ലാതെ ഓര്‍മവരുന്നു. കുറെ നേരം രേണുവാന്റിയുമായി സംസാരിച്ചതോണ്ടാവണം.

ബിജുവേട്ടന്‍ എന്ന്‌ ഞാന്‍ വിളിക്കുന്നെന്നേയുള്ളു. എന്റെ അമ്മയുടെ ഇളയ അനിയനാണ്‌. അമ്മാമനെക്കേറി ചേട്ടാന്ന്‌ വിളിക്കുന്നു അത്രമാത്രം..അതിനുകുഴപ്പമില്ല, '' അപ്പനെ കേറി തോമസുകുട്ടീ ന്ന്‌ വിളിക്കരുതെന്നാണ്‌ '' പ്രമാണമെന്ന്‌ ബിജുവേട്ടനും പറയുമായിരുന്നു.

പി.ജി. പഠനത്തിനായി വീട്ടില്‍നിന്നും മാറി ദൂരെ ഹോസ്‌റ്റലിലായിരുന്നു എന്റെ താമസം. മിക്കവാറും ആഴ്‌ചയിലൊരിക്കല്‍ അമ്മയുടെ തറവാട്ടിലേക്കുപോകും. അവിടെനിന്ന്‌ ദൂരം വളരെ കുറവാണെന്ന്‌ കാരണമായി ഞാന്‍ മറ്റുള്ളവരോട്‌ പറയും. ഇളയമ്മയുടെ മകള്‍ സ്‌നേഹയും ഞാനും തമ്മില്‍ ശങ്കര്‍സിമന്റിന്റെ ഉറപ്പുള്ള സുഹൃത്‌ബന്ധമായിരുന്നു ഇതിന്റെ പിന്നിലെ യഥാര്‍ഥ രഹസ്യം.

ചെറുപ്പത്തില്‍ പാമ്പും കീരിയുമായിരുന്നു ഞങ്ങള്‍. എന്റെ ഇരുനിറത്തിനു സമീപം അവളുടെ വെളുവെളുത്ത തൊലിയുമായി നില്‍ക്കുമ്പോള്‍ കോംപ്ലക്‌സ്‌ എവിടെനിന്നോ ഓടിയെത്തുമായിരുന്നു. വെയിലത്ത്‌ കളിച്ചുതിരിച്ചുവരുമ്പോള്‍ ഞാന്‍ കറുക്കും, അവള്‍ ചുവക്കും..എങ്ങനെ അസൂയ തോന്നാതിരിക്കും! എന്റെ അസൂയ തിരിച്ചറിഞ്ഞിട്ടാന്നുതോന്നുന്നു ബിജുവേട്ടന്‍ ഇടയ്‌ക്ക്‌ പറയും 'മോളൂ..നിനക്ക്‌ ഇവളേക്കാളും നിറം കുറവാന്നേ ഉള്ളു..നീയും സുന്ദരിയാ'..അത്‌ കേള്‍ക്കുമ്പോള്‍ സന്തോഷം കൊണ്ട്‌ എന്റെ ഉണ്ടക്കണ്ണുകള്‍ പുറത്ത്‌ ചാടുമായിരുന്നെന്ന്‌ പിന്നീടൊരിക്കല്‍ ബിജുവേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌.

വലുതായപ്പോള്‍ എന്റെ അസൂയ അലിഞ്ഞില്ലാതായി. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരികളായി. അതിന്‌ നിമിത്തമായത്‌ രേണുവാന്റി തന്നെയാണ്‌. അത്‌ എനിക്കും അവള്‍ക്കും അറിയാം. അതെ, ആന്റി വന്നതോടെ തന്നെയാണ്‌ ഞങ്ങളുടെ ബന്ധത്തിനും എന്റെ യാത്രകള്‍ക്കും ആക്കം കൂടിയത്‌.

ആന്റിയെന്നാല്‍ ബിജുവേട്ടന്റെ ഭാര്യ. അഞ്ചുവയസ്സിന്റെ വ്യത്യാസമേ ഞങ്ങള്‍ തമ്മിലുള്ളുവെന്നത്‌ വേറെ സത്യം. ചേച്ചി എന്നാണ്‌ ആദ്യം വിളിച്ചിരുന്നത്‌. പിന്നെ കരുതി, ആകെയുള്ള അമ്മായിയല്ലേ..സ്ഥാനത്തിനൊട്ടും കുറവുവരുത്തേണ്ട എന്ന്‌. ഒരിക്കല്‍ സ്‌നേഹ വിളിക്കുന്നതുകേട്ടു ആന്റീന്ന്‌..പിന്നെ ഞാനും ആ വിളി ഏറ്റെടുത്തു.എന്റെ തറവാട്‌ യാത്രകളിലെ കാത്തിരിപ്പുകള്‍ക്കു കാരണമായി ആന്റിയും മാറി. ഞങ്ങള്‍ മൂന്നുപേരും കൂടി തറവാട്ടില്‍ പഴയ ബഹളം തിരിച്ചുകൊണ്ടുവന്നെന്ന്‌ ഇളയമ്മ എപ്പോഴും പറയുമായിരുന്നു.

ഒരു വര്‍ഷംകൂടി കടന്നുപോയി. ഞാന്‍ അവസാനവര്‍ഷ ബിരുദാനന്തര ബിരുദത്തിന്‌ പഠിക്കുന്നു. വിഷയം പത്രപ്രവര്‍ത്തനമാണെന്നതിനാല്‍ യാത്രകള്‍ക്ക്‌ ''വിഷയംതേടിയുള്ള യാത്രകള്‍ എന്ന്‌ പരിവേഷവും നല്‍കി. ഇതിനിടെ തറവാട്ടില്‍ ഒരു പൊന്നോമന കൂടി വിരുന്നിനെത്തി. അവളെ കളിപ്പിക്കുന്നതിലും കുളിപ്പിക്കുന്നതിലും ഞങ്ങള്‍ മത്സരിച്ചു.

അന്ന്‌ ഒരു തിങ്കളാഴ്‌ചയായിരുന്നു. എനിക്ക്‌ തിരിച്ച്‌ ഹോസ്‌റ്റലിലേക്ക്‌ പോവേണ്ട ദിവസം. പുലര്‍ച്ചെയുള്ള ട്രെയിനിനാണ്‌ യാത്ര. നാലുമണിക്ക്‌ എണീറ്റ്‌ മടിച്ചുമടിച്ചാണെങ്കിലും കുളിച്ചു. ഒരു കാലി കാപ്പിയും അടിച്ച്‌ ആന്റിയോട്‌ യാത്ര പറഞ്ഞു. സ്‌നേഹയെ ആ നേരത്ത്‌ ഉണര്‍ത്തിയാല്‍ ചവിട്ട്‌ കിട്ടും. അതോണ്ട്‌ മോള്‍ക്കൊരു ഉമ്മയും കൊടുത്ത ബിജുവേട്ടന്റെ കൂടെ സ്റ്റേഷനിലേക്ക്‌..

''നിനക്ക്‌ ഇന്ന്‌ തന്നെ പോണോ മോളേ.. നീ വരുമ്പോള്‍ ഇവിടെയുള്ളോര്‍ക്കൊക്കെ നല്ല രസാണ്‌..പ്രത്യേകിച്ച്‌ രേണൂന്‌..നീയും സ്‌നേഹയും രേണൂം ചേരുമ്പോള്‍ ..''
അന്ന്‌ സ്റ്റേഷനിലെത്തിയപ്പോള്‍ ബിജുവേട്ടന്‍ പറഞ്ഞു. പെട്ടന്ന്‌ എന്തോ ഓര്‍ത്തിട്ടെന്നപോലെ നിര്‍ത്തി. എന്നിട്ട്‌ പിന്നേം തുടര്‍ന്നു, നിന്റെ അമ്മേം അച്ഛനേം കാണാന്‍ കൊതിയാകുന്നു. എത്ര മാസമായി അവരെ ഒന്ന്‌ കണ്ടിട്ട്‌. എനിക്ക്‌ അമ്മേടെ സ്ഥാനത്താ എന്റെ ചേച്ചി. ഏതായാലും ഈ ക്രിസ്‌മസ്‌ വെക്കേഷന്‍ നമുക്ക്‌ അവിടെ അടിച്ചുപൊളിക്കാം-

കുതിച്ചുവന്ന വണ്ടി കിതച്ച്‌ കിതച്ച്‌ നിര്‍ത്തി. പതിവുപോലെ എനിക്കായി സീറ്റ്‌ കാത്ത്‌ വെച്ച്‌ സനിയും ശ്രീയും ഉണ്ടായിരുന്നു. എല്ലാ ആഴ്‌ചയും വീട്ടില്‍ പോകാന്‍ ഭാഗ്യം സിദ്ധിച്ചവര്‍!!! ആട്ടവും പാട്ടുമായി ഞങ്ങള്‍ നീങ്ങി. സ്റ്റേഷനിലെത്തി ഓട്ടോ പിടിച്ച്‌ താമസ സ്ഥലത്തെത്തി.

പതിവിനു വിപരീതമായി ഹോസ്‌റ്റലിലെ ആന്റി ആരെയോ കാത്ത്‌ നില്‍ക്കുന്നതുപോലെ വാതില്‍ക്കല്‍ തന്നെയുണ്ടായിരുന്നു. വന്ന പടി വാടിയ ഒരു ചിരി എനിക്ക്‌നേരെ നീട്ടി അവര്‍ ചോദിച്ചു.
'വണ്ടിയില്‍ തിരക്കണ്ടായിരുന്നോ?'
'ഉം..എന്നാലും ഇരിക്കാന്‍ സീറ്റ്‌ കിട്ടി.'
അമ്മേടെ നേരെ അനിയനാണോ ബിജു?അടുത്ത ചോദ്യം.
ഇതെന്താ ഇങ്ങനെയൊക്കെ എന്ന്‌ ഞാന്‍ മനസ്സില്‍ കരുതാതിരുന്നില്ല. വണ്ടിയിറങ്ങിയാലുടന്‍ വീട്ടിലേക്ക്‌ വിളിക്കണമെന്നാ ഉത്തരവ്‌. പലപ്പോഴും ഞാനത്‌ ചെയ്യാറില്ല. ചിലപ്പോള്‍ ബിജുവേട്ടന്‍ വിളിച്ചുകാണുമായിരിക്കും..

ചെറിയ ചിരിയില്‍ ' അതെ' എന്നുത്തരം പറഞ്ഞ്‌ ഞാന്‍ അകത്തേക്ക്‌ കേറി. റൂമിലെ മറ്റ്‌ കശ്‌മലകളെല്ലാം ഇതെന്താ കൂടിയിരുന്നിത്ര ചര്‍ച്ച? മനസ്സില്‍ മൊത്തത്തില്‍ ഒരു സംശയം തോന്നാതിരുന്നില്ല. ആന്റി പുറകെത്തന്നെയുണ്ട്‌. അവര്‍ കരയുന്നുണ്ടോ? എന്റെ ഹൃദയം മിടിച്ചുതുടങ്ങി..
മോളെ..അത്‌ പിന്നെ..നിന്നെ വണ്ടികയറ്റി തിരിച്ചുപോകും വഴി ബിജുവിന്‌ ഒരു ആക്‌സിഡന്റ്‌...
അമ്മേ.. ഞാന്‍ ഉറക്കെ നിലവിളിച്ചോ..തല കറങ്ങുന്നോ..ഒന്നും അറിയുന്നില്ല..ഒരു മരവിപ്പ്‌ മാത്രം.
മോളെ കൂടെക്കൂട്ടാന്‍ മോഹനന്‍ ചേട്ടന്‍ വരുന്നുണ്ട്‌. (എന്റെ അവിടത്തെ ലോക്കല്‍ ഗാര്‍ഡിയനും അച്ഛന്റെ പ്രിയ സുഹൃത്തുമാണ്‌ മോഹനന്‍ അങ്കിള്‍). ആരോ എനിക്ക്‌ ഒരു കപ്പ്‌ കാപ്പി കൊണ്ടുവന്നു തന്നു. ഭക്ഷണം കഴിച്ചിട്ടില്ല. കഴിക്കാന്‍ പറ്റുന്നില്ല. അങ്കിള്‍ കാറില്‍ വന്ന്‌ എന്നെയും കൊണ്ട്‌ പോയി. മനസ്സില്‍ അപ്പോഴേ ഞാന്‍ ഏതാണ്ട്‌ ഉറപ്പിച്ചിരുന്നു. തറവാട്ടില്‍ നിറയെ ആള്‍ക്കൂട്ടം. ഞാന്‍ പതുക്കെ അകത്തേക്ക്‌ ചെന്നു. തികഞ്ഞ നിശബ്ദതയില്‍ എന്നെക്കണ്ടതും സ്‌നേഹ അലറിക്കരഞ്ഞു. കണ്ണീരൊലിക്കുന്നുണ്ടെങ്കിലും എനിക്ക്‌ ഉറക്കെ കരയാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുകള്‍ തേടിയത്‌ ആന്റിയെയായിരുന്നു. ബോധമില്ലാതെ കിടക്കുന്ന ആന്റിയില്‍ എന്റെ കണ്ണുടക്കി. കരച്ചില്‍ അടക്കി സ്‌നേഹയും അടുത്തെത്തി. ആന്റിയെ ഞാന്‍ പതുക്കെ തലോടി..പെട്ടന്നു തിരിച്ചറിഞ്ഞ പോലെ ആന്റി ചാടിയെണീറ്റ്‌ ചോദിച്ചു,
എവിടെ ബിജുവേട്ടന്‍? രാവിലെ നിന്നെ കൊണ്ടാക്കാന്‍ പോയിട്ട്‌ ചായേം കൂടെ കുടിക്കാന്‍ വന്നിട്ടില്ല. നീയെന്താ പോവാഞ്ഞെ? ട്രെയിന്‍ കിട്ടിയില്ലേ? ..ചോദ്യവും പറച്ചിലുമെല്ലാം ഒറ്റ ശ്വാസത്തിലായിരുന്നു. പോസ്‌റ്റ്‌മാര്‍ട്ടം കഴിഞ്ഞ്‌ ബോഡി എത്തിയിരുന്നില്ല. എന്തുപറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അടുത്തുകിടന്ന എന്റെ അമ്മയും ഇളയമ്മയും ഒരുപോലെ നിലവിളിച്ചു..മോളേ..എന്റെ ബിജുമോന്‍.??പിന്നെ കൂട്ടക്കരച്ചിലിന്റെ ശബ്ദത്തില്‍ തറവാട്‌ മുങ്ങി.

വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ബിജുവേട്ടന്റെ മകള്‍ മിടുക്കിയായി സ്‌കൂളില്‍പോകുന്നു. ബിജുവേട്ടന്‍ പഠിപ്പിച്ചിരുന്ന എഞ്ചിനിയറിങ്‌ കോളേജില്‍ ലൈബ്രേറിയനാണ്‌ ഇന്ന്‌ രേണു ആന്റി. കുടുംബം വീണ്ടും താളം വീണ്ടെടുക്കുന്നു. വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബ പ്രാരാബ്ധങ്ങള്‍ മാറ്റിവെച്ച്‌ ഞങ്ങള്‍ ഒത്തുകൂടാറുണ്ട്‌. തറവാട്ടിനടുത്തുള്ള അംബലത്തിലെ ഉത്സവത്തിന്‌. ഞാനും സ്‌നേഹയും ആന്റിയും പണ്ടത്തെപ്പോലെ..

ഈ വര്‍ഷത്തെ ഉത്സവം അടുത്ത മാസം 17നാണ്‌. അതുപറയാനാണ്‌ ആന്റി വിളിച്ചത്‌. കൂടെ മോളുടെ പഠിത്തത്തെക്കുറിച്ചും ജോലിയെക്കുറിച്ചും..പിന്നെ സംസാരത്തിനിടയ്‌ക്ക്‌ അടുത്തവീട്ടിലെ കുട്ടന്‍ ചേട്ടന്റെ മരണത്തെക്കുറിച്ച്‌ പറഞ്ഞപ്പോളെപ്പോഴോ അറിയാതെ കടന്നുവന്ന ബിജുവേട്ടന്റെ മരണത്തെക്കുറിച്ച്‌..വാക്കുകള്‍ക്കിടയില്‍ ആ മനസ്സ്‌ തേങ്ങുന്നത്‌ ഞാന്‍ ദൂരെയിരുന്ന്‌ അറിഞ്ഞു.
മനസ്സിന്റെ മുറിവുകള്‍ക്ക്‌ ആഴം കൂടും, പ്രത്യേകിച്ച്‌ അത്‌ ഹൃദയത്തിന്റെ സ്വന്തം മുറിവുകളാകുമ്പോള്‍. വേദന..മനസ്സില്‍ കൊളുത്തിവലിക്കുന്നപോലെ!!!

Monday, January 19, 2009

ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ത്തന്നെ!!

എന്റെ കര്‍ത്താവേ...എന്തു പറയണമെന്ന്‌ എനിക്കറിയില്ല. ഓഫീസിലെ തിരക്കില്‍ നിന്നും വീട്ടിലേക്കുള്ള തിരക്കില്‍ കണ്ണിന്‌ അല്‍പം വിശ്രമം. ബ്യൂട്ടിപാര്‍ലറിലേക്ക്‌ ചുവടുവെച്ചപ്പോള്‍ അത്രയേ കരുതിയുള്ളൂ. ജോലിക്കാരായ മിക്ക വീട്ടമ്മമാരുടെയും അവസ്ഥ ഇതുതന്നെയാണ്‌. ഫേഷ്യലിന്റെ പേരും പറഞ്ഞ്‌ അല്‍പനേരം കണ്ണടച്ച്‌ ഉറങ്ങാം, വിശ്രമിക്കാം..കൂട്ടത്തില്‍ മുഖകാന്തി നിലനിര്‍ത്തുകയും ചെയ്യാം..
നിലനിര്‍ത്താന്‍ മാത്രം കാന്തിയൊന്നുമില്ലെങ്കിലും ഉള്ളതുകൂടി കളയണ്ട എന്ന തോന്നല്‍ ഉണ്ടായിരുന്നെന്ന്‌ കൂട്ടിക്കോളൂ..
ഓഫീസില്‍നിന്നിറങ്ങി ആദ്യം കണ്ട ഓട്ടോയ്‌ക്ക്‌ കൈ നീട്ടി. ഒരു ചെറുപ്പക്കാരനാണ്‌ ഡ്രൈവര്‍. അയാളോട്‌ പാര്‍ലറിലേക്ക്‌ എന്നുപറയണ്ട എന്ന്‌ എന്തുകൊണ്ടോ തോന്നി. അതുകൊണ്ടാണ്‌ പെട്രോള്‍പമ്പ്‌ അടയാളം വെച്ചത്‌. പോകുന്ന വഴിയില്‍ എ.ടി.എമ്മില്‍ കയറണമെന്നും പറഞ്ഞു.കാശെടുത്ത്‌ തിരിച്ച്‌ ഓട്ടോയില്‍ കയറുമ്പോള്‍ മനസ്സില്‍ ഒരു തോന്നല്‍. ഒന്നിച്ചുവെക്കണ്ട. പച്ചക്കറിയും മറ്റും വാങ്ങാനുണ്ട്‌. ഓട്ടോ ഡ്രൈവറുടെ നോട്ടവും പന്തിയല്ലാത്തപോലെ..അഥവാ പോയാലോ..മനസ്സില്‍ വെറുതെയൊരു ചിന്ത..അപ്പോഴത്തെ ആവശ്യത്തിന്‌ പേഴ്‌സില്‍ കാശുള്ളതുകൊണ്ട്‌ എടുത്തപണം ബാഗിലെ രഹസ്യ അറയില്‍ നിക്ഷേപിച്ചു.
പാര്‍ലറില്‍ അത്ര പരിചയമില്ലാത്ത മുഖങ്ങളാണ്‌. വല്ലപ്പോഴും പോകുമ്പോള്‍ കാണാറുള്ള ഒരു ചേച്ചിയെ അഭയം പ്രാപിച്ചു. ചേച്ചി കടാക്ഷിക്കുകയും ചെയ്‌തു. പിന്നെ ഒന്നര മണിക്കൂറിലേക്ക്‌ വിശ്രമം. മുഖം കഴുകിയെഴുന്നേറ്റപ്പോള്‍ നല്ല ഫ്രഷ്‌നസ്‌ തോന്നി. ഇതുകൊള്ളാമെന്ന്‌ മനസ്സില്‍ പറയേം ചെയ്‌തു. ചേച്ചി ബില്‍ തന്നു. പണമടയ്‌ക്കാനായി ബാഗിനടുത്തേക്ക്‌ ചെന്നു. തുറന്നുകിടക്കുന്ന ബാഗ്‌!!! ഞെട്ടിപ്പോയി!!
പണം പോയതുപോട്ടേന്നുവെക്കാം..പാന്‍കാര്‍ഡ്‌, എ.ടി.എം കാര്‍ഡുകള്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ബഹളം കൂട്ടിയതുമിച്ചം. എന്റെ അടുത്തിരുന്ന കസ്റ്റമറെയായി സംശയം. എന്തുചെയ്യാന്‍, അവരെ ആര്‍ക്കും പരിചയമില്ലത്രെ. എന്റെ മുഖം മിനുക്കല്‍ കഴിഞ്ഞപ്പോഴേക്കും അവര്‍പോയിട്ട്‌ നേരമേറെയായിരുന്നുതാനും.! പോലീസിന്റെ പേരെല്ലാം പറഞ്ഞ്‌അവിടെയുള്ളവരെ ചെറുതായി പേടിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. പത്രക്കാരിയുടെ ചെറിയ റോള്‍ അവിടെ സ്‌റ്റൈലായി അഭിനയിക്കുകയും ചെയ്‌തു.. എന്തുകാര്യം..പേഴ്‌സ്‌ പോയവഴി???? പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.!!
തേച്ചുമിനുക്കിയ മോന്തയില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു. മുഖമിരുണ്ടു. ബാഗില്‍ പണം മാറ്റിവച്ചിരുന്നതുകൊണ്ട്‌ അതുനല്‍കി അവിടെനിന്ന്‌ സലാം പറഞ്ഞു. എന്തായാലും എന്റെകാര്യം പോക്കുതന്നെ..
വീട്ടില്‍ പറഞ്ഞപ്പോള്‍ ചീത്തയല്ല, അസഹനീയമായ കളിയാക്കലുകളാണ്‌ പുറകെ വന്നത്‌.. പിന്തിരിപ്പന്‍മാര്‍ എന്ന്‌ മനസ്സില്‍ പറഞ്ഞെങ്കിലും ശബ്ദം പുറത്തുവന്നില്ല. ചമ്മല്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തു നിന്നു...
അതുകൊണ്ട്‌ സുന്ദരിമാരേ...നിങ്ങള്‍ സൗന്ദര്യം സംരക്ഷിച്ചോളൂ..ഒപ്പം പേഴ്‌സും..അനുഭവം തന്നെ യഥാര്‍ഥ ഗുരു!!!!!
മനസ്സ്‌ അപ്പോള്‍ ശരിക്കും തോന്നിയതെന്താന്നോ...ഇതുപോലെ അമളി പറ്റിയ ഏതോ ഒരുത്തിയുണ്ടാക്കിയ പരസ്യവാചകമായിരിക്കണം
' ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ത്തന്നെ' എന്നത്‌.

Tuesday, January 6, 2009

ഇന്നുവരും നാളെപ്പോവും...മറ്റന്നാള്‍ വന്നില്ലേല്‍!!!!

പണം ഇന്നുവരും നാളെപ്പോവും..അതറിയാവുന്നതുകൊണ്ടാ പുതുവത്സരം അടിച്ചുപൊളിക്കാന്‍ തീരുമാനിച്ചത്‌. അപ്പോഴേ കൂട്ടത്തിലൊരുത്തി പറഞ്ഞു. ഇന്ന്‌ വന്നത്‌ നാളെ പോവും മറ്റന്നാള്‌ പിന്നേം വന്നില്ലേല്‍ ചുറ്റിപ്പോവും ട്ടോന്ന്‌.
വരുന്നത്‌ വരട്ടേന്ന്‌ വെച്ചാണ്‌ ചില്ലറ പൊട്ടിക്കാന്‍ തുനിഞ്ഞിറങ്ങിയത്‌. ചെറിയൊരു പാര്‍ട്ടി, ബീച്ചില്‍ ഒരു കറക്കം ഇത്രയായിരുന്നു ഉദ്ദേശം. വേഗം തിരിച്ചുചെല്ലണം, മോന്‍ കാത്തിരിക്കുകയാവും. രാത്രി വൈകാതെ പ്രിയതമന്‍ വീട്ടിലെത്താമെന്നും മോനുംകൂടി ചേര്‍ന്ന്‌ പുതുവര്‍ഷം ഉത്സവമാക്കാമെന്നും വാക്കും പറഞ്ഞിരുന്നു.
ആ..വല്ലപ്പോഴുമല്ലേ..എന്നാപ്പിന്നെ കൂട്ടുകാരോടൊത്ത്‌ ചെറുതായി സന്തോഷിക്കാമെന്ന്‌ കരുതി. റസ്റ്റോറന്‍ഡും ആഘോഷവുമായി കുറച്ചുനേരം..വേറെ ലീലാ വിലാസങ്ങളൊന്നുമില്ലാത്തതിനാല്‍ ജൂസിലും ഭക്ഷണത്തിലുമായി പരിപാടി ഒതുക്കി. പാട്ടും കേട്ടിരുന്ന്‌ ബീച്ച്‌ നോക്കി ഭക്ഷണവും ആസ്വദിച്ചു കഴിച്ച്‌ കഴിഞ്ഞപ്പോള്‍ ബില്ല്‌ വന്നു. ഹെന്റമ്മച്ചിയേ..ഇടിവെട്ടേറ്റപോലെ ആയിപ്പോയി.
നല്ല റസ്‌റ്റോറന്റാണെന്ന്‌ പറഞ്ഞു ലവള്‍ കൊണ്ടുകേറ്റിയപ്പോഴേ സംശയമുണ്ടായിരുന്നു സ്റ്റാര്‍ കാറ്റഗറിയാവുമെന്ന്‌. ചോദിച്ചപ്പോ പറഞ്ഞത്‌ അവള്‍ടെ അങ്കിളൊക്കെ സ്ഥിരം അവിടാന്നാ സ്‌മോള്‍ അടിക്കാറെന്നാ. ബാര്‍ അറ്റാച്ച്‌ഡ്‌ ആയതിനാല്‍ വേണ്ടെന്നുവെക്കാമെന്ന്‌ അതിനിടെ വേറൊരുത്തി പറഞ്ഞു. അയ്യേ..ഇത്രയ്‌ക്കു ധൈര്യമില്ലേ എന്നുചോദിച്ചതും പ്രോത്സാഹിപ്പിച്ചതും ഞാനും ഷാമിയും തന്നെയാണ്‌. മെനു നോക്കാതെ ഓരോന്നു വിളിച്ചുകൂവുകയും ചെയ്‌തു. പാരവെപ്പിനിടയില്‍ കൈ തട്ടി പൊട്ടിയ പ്ലേറ്റിന്റെ കണക്ക്‌ വേറെയും. എന്തായാലും ബില്‍ കിട്ടിയപ്പോ പാഠം പഠിച്ചു.
എത്ര കൂട്ടി നോക്കിയിട്ടും കൈയിലുള്ളത്‌ തികയില്ല. ഡെബിറ്റ്‌ കാര്‍ഡില്‍ മതിയായ കാശില്ലെന്ന്‌ അറിയാമായിരുന്നു. മറ്റ്‌ ദുഷ്ടകളൊന്നും കാര്‍ഡിന്റെ കാര്യം പറയുമ്പോള്‍ മിണ്ടുന്നില്ല. എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരിക്കും.
വല്ലവന്‍മാരെയും ഫോണില്‍ വിളിച്ച്‌ പണം അഡ്‌ജസ്റ്റ്‌ ചെയ്യാനായി അടുത്ത തീരുമാനം. ആദ്യം ഓര്‍മയിലെത്തിയത്‌ രഞ്‌ജുവിനെയാണ്‌. വിളിച്ചപ്പോള്‍ അവന്‍ ദൂരെയെവിടെയോ ആണ്‌. എന്റെ ഭര്‍ത്താവാണെങ്കില്‍ മീറ്റിങ്ങിലും. അപ്പോഴാണ്‌ അപര്‍ണയെ ഓര്‍മവന്നത്‌. അവളുടെ വീട്‌ അവിടെ അടുത്താണ്‌. പോയാല്‍ പണം കിട്ടുമെന്ന്‌ ഉറപ്പ്‌. പുതുവത്സര പാര്‍ട്ടിക്ക്‌ തന്നെ കടം വാങ്ങേണ്ടിവന്നതിന്റെ ഗതികേടോര്‍ത്ത്‌ കരച്ചില്‍വന്നു. എന്തായാലും പോയി വാങ്ങുക തന്നെ..
ഇനി ഹോട്ടലില്‍ എങ്ങനെ ചമ്മല്‍ അഡ്‌ജസ്‌റ്റ്‌ ചെയ്യുമെന്നായി അടുത്ത ചിന്ത. ഓരോ ഐസ്‌ക്രീം കൂടി ഓര്‍ഡര്‍ ചെയ്യാന്‍ ഉറച്ചു. ആ സമയത്തേക്ക്‌ ഫ്രണ്ടിന്റെ കൂടെ ബൈക്കില്‍പോയി കാശ്‌ റെഡിയാക്കി. പിറ്റേന്ന്‌ ശമ്പളം കിട്ടുമ്പോള്‍ തിരിച്ചുതരാമെന്നും എ.ടി.എം വര്‍ക്ക്‌ ചെയ്യുന്നില്ലെന്നും ഒരു കാച്ചുംകാച്ചി. ഏതായാലും പണം റെഡി. അപര്‍ണയ്‌ക്ക്‌ സ്‌തുതി.
തിരിച്ച്‌ വീട്ടിലേക്കുള്ള യാത്രയില്‍ ലവളുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി..പണം ഇന്ന്‌ വരും നാളെപ്പോവും മറ്റന്നാള്‍ വന്നില്ലെങ്കില്‍ എന്റെ കാര്യം ഗോപി!!!