Showing posts with label വേദന. Show all posts
Showing posts with label വേദന. Show all posts

Monday, November 21, 2011

(ഗുലാം അലിയുടെ Qaiser-ul-Jafari എന്ന ഗസലില്‍നിന്ന് പ്രചോദനം... കോപ്പി എന്നും വിളിക്കാം...)


സഞ്ചാരിയായെത്തി ഞാന്‍ നിന്റെ വീഥിയില്‍

ഒരു തവണ മാത്രമായ് ആ മുഖം കാണുവാന്‍

പിരിയുന്നതിന്‍മുമ്പ് ഒരുനോക്കുകാണുവാന്‍

അലിവാര്‍ന്നൊരനുവാദമേകുക പ്രിയതമേ.....



എന്റെ കണ്‍ പീലികള്‍ അലങ്കരിച്ചിരിക്കുന്നു ഞാന്‍്

കണ്ണുനീരാകുന്ന മിന്നാമിനുങ്ങിനാല്‍

അശ്രുക്കളാല്‍ ഒരു പേമാരി പെയ്യിക്കാന്‍

ഇനിയെങ്കിലും എനിക്കവസരം നല്‍കു നീ....



മറക്കുവാനായി മാത്രം എന്നാകില്‍

സ്‌നേഹിച്ചു വഞ്ചിച്ചതെന്തിനു മല്‍സഖീ

ഇനിയും പിറക്കാത്ത ചോദ്യങ്ങള്‍ക്കുത്തരം

നല്‍കുവാനായി നീ അവസരം നല്‍കുക...



ലക്ഷ്യവും ദിശകളുമറിയാതെ ഉഴലുന്നു

നിന്നെയും തേടി ഞാന്‍ അറിയാത്ത വീഥിയില്‍

നിന്നെ പിരിഞ്ഞുഞാന്‍ പുലരുന്നതുവരെ

എങ്ങിനെ ജീവിക്കുമെന്നും പറക നീ..



പ്രണയത്തിന്‍ വേദന കുത്തുന്ന രാത്രിയില്‍

വിറകൊള്ളുമെന്‍ അധര ജല്പന്‍ കേള്‍ക്ക നീ..

എന്റെ സ്വപ്‌നങ്ങള്‍തന്‍ സങ്കല്‍പപേടകം

നിന്‍മുന്നില്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കു നീ...

Friday, October 21, 2011

എന്റെ മനശ്ശാന്തിക്കായി ഒരു കുറിപ്പ്‌

ഒരു വര്‍ഷത്തില്‍ അധികമായി ബ്ലോഗ്‌ എഴുതിയിട്ട്...
മനസ് മടുപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായെങ്കിലും എഴുതണ്ട എന്ന് കരുതി...
എല്ലാരേയും വായിച്ചു.. ആര്‍കും കമന്റ്‌ ഇട്ടില്ല... ഒരുതരം അജ്ഞാതവാസം .............

ഇപ്പോള്‍ എന്തോ എഴുതണമെന്നു തോന്നി...
മനസ്സില്‍ പലതും അടക്കി വെച്ചിട്ടെന്തിനാ???

കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിനെ വേട്ടയാടുന്ന ഒരു പേരുണ്ട്... രഘു...
പെരുമ്പൂവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട പാലക്കാട് പെരുവമ്പ് തങ്കയം വീട്ടില്‍ രഘു എന്ന
പ്ലാസ്റ്റിക് മോള്‍ഡിങ് കമ്പനി തൊഴിലാളി.
അയാളുടെ മരണത്തിലുള്ള ദുഖപ്രകടനമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
കേരളീയന്റെ മനസ്സിനെ എങ്ങനെ അളക്കും എന്ന് എന്റെ മനസ്സിലുയര്‍ന്ന ഒരു ചോദ്യത്തിനുള്ള
ഉത്തരമാണ് ഞാന്‍ തേടുന്നത്. ബ്ലോഗുകളില്‍ മാത്രമൊതുങ്ങുന്ന വികാരപ്രകടനങ്ങള്‍ മാത്രമാണോ
രഘു അര്‍ഹിക്കുന്നത്. സര്‍ക്കാരിന്റെ 10 ലക്ഷം രൂപ കിട്ടിയാലും കിട്ടിയില്ലെങ്കിലും
രഘു പത്തുദിവസംകൊണ്ട് മറവിയിലേക്ക് പോയിരിക്കുന്നു എന്നതാണ് സത്യം.

കേരളത്തിലെ പ്രചാരത്തില്‍ മുമ്പിലുള്ള ഒരു ആഴ്ചപ്പതിപ്പില്‍ ജോലിചെയ്യുന്ന എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ഒരു അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.
സൗമ്യ എന്ന പെണ്‍കുട്ടിയുടെ മരണം കഴിഞ്ഞയുടനെ അതിനെക്കുറിച്ച് മാത്രം അവിടെവന്ന
കത്തുകളുടെ എണ്ണം 1297 എണ്ണമായിരുന്നു. ഓരോ കത്തിലും മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന
ആ സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന വിലാപമായിരുന്നു.
അതില്‍ 20 എണ്ണം മാത്രമായിരുന്നു പെണ്‍സൃഷ്ടികള്‍. വേദനിച്ചവരിലധികവും സഹോദരന്‍മാര്‍.
അന്ന് ആ സംഭവം വായിച്ച് ഞാനും ഏറെ വിഷമിച്ചു. ഗോവിന്ദച്ചാമിയെ കൈയില്‍കിട്ടിയാല്‍ വെച്ചേക്കില്ലെന്നുവരെ ഈയുള്ളവള്‍ക്ക് അന്നുതോന്നിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ ആകെ അമ്പരപ്പിലാണ്.

'ബസ്സില്‍ പോക്കറ്റടിച്ചയാള്‍ യാത്രക്കാരുടെ മര്‍ദനമേറ്റ് മരിച്ചു' എന്ന് പത്രങ്ങള്‍ തലക്കെട്ടിട്ട് അധിക്ഷേപിച്ച ഒരു നിപരാധിയുടെ ആത്മാവിനുവേണ്ടി വിലപിക്കാന്‍ ഇവിടെ ഒരുത്തനുമില്ലേ?
പിറ്റെ ദിവസം പത്രങ്ങള്‍ തന്നെ പോക്കറ്റടിച്ചെന്ന് ആരോപണവിധേയനായ ആള്‍ എന്ന് മാറ്റിയെഴുതിയതോടെ പത്രധര്‍മ്മം പാലിക്കപ്പെട്ടു! മുമ്പ് പറഞ്ഞ ആഴ്ചപ്പതിപ്പിന് ദിവസമിത്രയായിട്ടും ഈ വിഷയത്തില്‍
കിട്ടിയത് അഞ്ചില്‍താഴെ കത്തുകള്‍. അതും പ്രതിഷേധക്കുറിപ്പുകള്‍. ഇവിടെ വിലപിക്കുന്നതിനും വേദനിക്കുന്നതിലും പ്രതിഷേധിക്കുന്നതിലുംവരെ വേദന എന്ന വികാരത്തിലുപരി
താന്‍ ശ്രദ്ധിക്കപ്പെടണമെന്ന വികാരവുമുണ്ടോ എന്ന് തോന്നിപ്പോകുന്നു.

ഒരു പെണ്‍കുട്ടിമരിച്ചാല്‍ വികാരപ്രകടനങ്ങളുടെ ഘോഷയാത്ര!
പണ്ട് ഇടപ്പാളില്‍ ബസ്സില്‍ മോഷണം നടത്തിയ സ്ത്രീയെ നാട്ടുകാര്‍ കൈകാര്യം
ചെയ്തപ്പോള്‍ മീഡിയയടക്കം അതിനെ ചോദ്യംചെയ്ത് മുന്നോട്ടുവന്നു.
മനുഷ്യാവകാശ കമ്മീഷന്‍ ഉണര്‍ന്നു. സ്ത്രീ സംഘടനകള്‍ ഉണര്‍ന്നു..
ഇന്ന് വെറുമൊരു പ്രതിഷേധത്തിനും വികാരപ്രകടനങ്ങള്‍ക്കുമപ്പുറം രഘുവിന്റെ മരണം ഒരു സാധാരണ സംഭവമായി മാറി. രഘു ആണായത് അയാളുടെ തെറ്റല്ലല്ലോ? ഇവിടെ രഘുവിന് പകരം രാധ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകള്‍ക്ക് കിടപ്പറയില്‍പ്പോലും സമത്വം നല്‍കാത്ത ഈ നാട്ടില്‍ മരണമടഞ്ഞാല്‍മാത്രം ഏറ്റുപിടിക്കാന്‍ ആളുകള്‍ ക്യൂവാണ്.
അവിടെ ശ്രദ്ധ കൂടുതല്‍ കിട്ടുമല്ലോ... ആണിന്റെ മരണത്തിന് കമന്റിട്ടാല്‍ ആര് ശ്രദ്ധിക്കാന്‍ അല്ലേ??? വിവാദത്തില്‍പ്പോലും ലിംഗം നിര്‍ണ്ണയിക്കുന്നവരായി കേരള സമൂഹം അധപതിച്ചുകഴിഞ്ഞു.

ഒരു പക്ഷെ, സൗമ്യയുടെ മരണത്തേക്കാള്‍ ദാരുണമായിരുന്നു രഘുവിന്റെ മരണം. സൗമ്യ ഒരു കാമഭ്രാന്തന്റെ ഇരയാകുകയായിരുന്നെങ്കില്‍ രഘു ഒരു സമൂഹത്തിന്റെ മുഴുവനും ഇരയാണ്. സൗമ്യയെ രക്ഷിക്കാന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആരുമുണ്ടായിരുന്നില്ല. അത് റെയില്‍വേയുടെ വീഴ്ച (ചെറ്റത്തരമെന്ന് നാട്ടുഭാഷ!). എന്നാല്‍ രഘുവിന് ചുറ്റും മനസ്സാക്ഷിയില്ലാത്ത ഒരുകൂട്ടം ആളുകളുണ്ടായിരുന്നു. ഒരു സംശയത്തിന്റെ പേരില്‍ ഒരാളെ തല്ലിക്കൊല്ലുമ്പോള്‍ അന്തം വിട്ടുനില്‍ക്കാനും അതില്‍ ഇടപെടാതെ കണ്ടുനില്‍ക്കാനുമുള്ള മനസ്സ് നമ്മള്‍ ഓരോരുത്തരും നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ആരോ ഗൂഗിള്‍ ചെയ്തപോലെ യുവനടന്‍മാരുടെ മുഖകാന്തിയും ബ്രാന്‍ഡഡ് ഷര്‍ടും ഷൂവുമില്ലാത്തവന്‍മാരെല്ലാം പോക്കറ്റടിക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍പ്പെടുത്തുകയാണ് ഇന്ന് നമ്മുടെ സമൂഹം.

ഇനിയും നാം വിലപിക്കും അടുത്ത കുരുതി ഉണ്ടാവുമ്പോള്‍... അതുവരെ വിട...
അതു ചിലപ്പോള്‍ ഞാനായിരിക്കാം , നിങ്ങളായിരിക്കാം...

Sunday, May 24, 2009

എന്റെ കൂട്ടുകാരിയ്‌ക്ക്‌.......


ഒടുവില്‍ അന്നുച്ചയ്‌ക്ക്‌
നീ എന്നോടു പറഞ്ഞത്‌
ഇന്നലെ സത്യമായി...

സൗഹൃദത്തിന്റെ മായാച്ചരട്‌
പൊട്ടാതെ നിന്നപ്പോഴും
ഫോണ്‍ വിളികള്‍ നമുക്ക്‌ അന്യമായിരുന്നു
വര്‍ഷങ്ങള്‍ നമുക്കിടയില്‍ വേലി തീര്‍ത്തില്ല
കാലം ബന്ധത്തിന്‌ തടസ്സവുമായില്ല
പക്ഷെ, അന്ന്‌ എന്തിനാണെനിക്ക്‌
വിളിക്കാന്‍ തോന്നിയത്‌?
ആറുമാസങ്ങള്‍ക്കുമുമ്പ്‌..

ഏതോ ഒരു വെളിപാടില്‍
ഞാനന്ന്‌ നിന്നെ വിളിച്ചുമറുതലയില്‍ നിന്റെ ശബ്ദം
എന്നെ സന്തോഷിപ്പിച്ചു...
നമ്മള്‍ കരച്ചിലും ചിരിയും പങ്കുവെച്ചു...
'ഞാന്‍ നിനക്കുമുമ്പെ മരിക്കുംഅപ്പോള്‍ നീയെന്നെ ശരിക്കും ഓര്‍ക്കും"
അവള്‍ കളിയായി പറഞ്ഞിരുന്നു

ഒടുവില്‍ ഇന്നലെ,
പത്രത്താളില്‍ നിറചിരിയോടെയുള്ള
നിന്റെ ജീവനുള്ള ചിത്രത്തിലേയ്‌ക്ക്‌
മരവിച്ച മനസ്സോടെ ഞാന്‍ നോക്കിനിന്നു...

ലോറിയും ബസ്സും റോഡുമെല്ലാംമനസ്സില്‍ മിന്നി മാഞ്ഞു
നിന്റെ കുഞ്ഞുങ്ങളുടെ കരയുന്ന മുഖം
നിന്റെ പ്രാണപ്രിയന്റെ നിസ്സഹായാവസ്ഥവയ്യ...
അതെനിക്കോര്‍ക്കണ്ട!!!!!!!!!!

നീ അവിടെത്തന്നെയുണ്ട്‌...
എന്നെങ്കിലും ഞാന്‍ വിളിക്കുമ്പോള്‍
മറുതലയ്‌ക്കല്‍ വീണ്ടും ചിരിയുടെ
അലതീര്‍ക്കാന്‍....
സൗഹൃദത്തിന്റെ മായാവലയം തീര്‍ക്കാന്‍..


എന്റെ കണ്ണീരില്‍ ചിരിക്കുന്ന നിന്‍മുഖം
എന്റെ സ്വപനങ്ങളില്‍ കേള്‍ക്കുന്നു നിന്‍ സ്വരം
എന്തിനെന്‍ ഹൃദയം കവര്‍ന്നെടുത്തൂ നീ
എന്തിനെന്‍ അകതാരില്‍ ആഴ്‌ന്നിറങ്ങി?????????????????

Tuesday, January 27, 2009

നൊമ്പരം

ഉള്ളിലെവിടെയൊ ഒരു തേങ്ങല്‍..പതിവില്ലാതെ ഇന്നെന്തോ ബിജുവേട്ടനെ വല്ലാതെ ഓര്‍മവരുന്നു. കുറെ നേരം രേണുവാന്റിയുമായി സംസാരിച്ചതോണ്ടാവണം.

ബിജുവേട്ടന്‍ എന്ന്‌ ഞാന്‍ വിളിക്കുന്നെന്നേയുള്ളു. എന്റെ അമ്മയുടെ ഇളയ അനിയനാണ്‌. അമ്മാമനെക്കേറി ചേട്ടാന്ന്‌ വിളിക്കുന്നു അത്രമാത്രം..അതിനുകുഴപ്പമില്ല, '' അപ്പനെ കേറി തോമസുകുട്ടീ ന്ന്‌ വിളിക്കരുതെന്നാണ്‌ '' പ്രമാണമെന്ന്‌ ബിജുവേട്ടനും പറയുമായിരുന്നു.

പി.ജി. പഠനത്തിനായി വീട്ടില്‍നിന്നും മാറി ദൂരെ ഹോസ്‌റ്റലിലായിരുന്നു എന്റെ താമസം. മിക്കവാറും ആഴ്‌ചയിലൊരിക്കല്‍ അമ്മയുടെ തറവാട്ടിലേക്കുപോകും. അവിടെനിന്ന്‌ ദൂരം വളരെ കുറവാണെന്ന്‌ കാരണമായി ഞാന്‍ മറ്റുള്ളവരോട്‌ പറയും. ഇളയമ്മയുടെ മകള്‍ സ്‌നേഹയും ഞാനും തമ്മില്‍ ശങ്കര്‍സിമന്റിന്റെ ഉറപ്പുള്ള സുഹൃത്‌ബന്ധമായിരുന്നു ഇതിന്റെ പിന്നിലെ യഥാര്‍ഥ രഹസ്യം.

ചെറുപ്പത്തില്‍ പാമ്പും കീരിയുമായിരുന്നു ഞങ്ങള്‍. എന്റെ ഇരുനിറത്തിനു സമീപം അവളുടെ വെളുവെളുത്ത തൊലിയുമായി നില്‍ക്കുമ്പോള്‍ കോംപ്ലക്‌സ്‌ എവിടെനിന്നോ ഓടിയെത്തുമായിരുന്നു. വെയിലത്ത്‌ കളിച്ചുതിരിച്ചുവരുമ്പോള്‍ ഞാന്‍ കറുക്കും, അവള്‍ ചുവക്കും..എങ്ങനെ അസൂയ തോന്നാതിരിക്കും! എന്റെ അസൂയ തിരിച്ചറിഞ്ഞിട്ടാന്നുതോന്നുന്നു ബിജുവേട്ടന്‍ ഇടയ്‌ക്ക്‌ പറയും 'മോളൂ..നിനക്ക്‌ ഇവളേക്കാളും നിറം കുറവാന്നേ ഉള്ളു..നീയും സുന്ദരിയാ'..അത്‌ കേള്‍ക്കുമ്പോള്‍ സന്തോഷം കൊണ്ട്‌ എന്റെ ഉണ്ടക്കണ്ണുകള്‍ പുറത്ത്‌ ചാടുമായിരുന്നെന്ന്‌ പിന്നീടൊരിക്കല്‍ ബിജുവേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌.

വലുതായപ്പോള്‍ എന്റെ അസൂയ അലിഞ്ഞില്ലാതായി. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരികളായി. അതിന്‌ നിമിത്തമായത്‌ രേണുവാന്റി തന്നെയാണ്‌. അത്‌ എനിക്കും അവള്‍ക്കും അറിയാം. അതെ, ആന്റി വന്നതോടെ തന്നെയാണ്‌ ഞങ്ങളുടെ ബന്ധത്തിനും എന്റെ യാത്രകള്‍ക്കും ആക്കം കൂടിയത്‌.

ആന്റിയെന്നാല്‍ ബിജുവേട്ടന്റെ ഭാര്യ. അഞ്ചുവയസ്സിന്റെ വ്യത്യാസമേ ഞങ്ങള്‍ തമ്മിലുള്ളുവെന്നത്‌ വേറെ സത്യം. ചേച്ചി എന്നാണ്‌ ആദ്യം വിളിച്ചിരുന്നത്‌. പിന്നെ കരുതി, ആകെയുള്ള അമ്മായിയല്ലേ..സ്ഥാനത്തിനൊട്ടും കുറവുവരുത്തേണ്ട എന്ന്‌. ഒരിക്കല്‍ സ്‌നേഹ വിളിക്കുന്നതുകേട്ടു ആന്റീന്ന്‌..പിന്നെ ഞാനും ആ വിളി ഏറ്റെടുത്തു.എന്റെ തറവാട്‌ യാത്രകളിലെ കാത്തിരിപ്പുകള്‍ക്കു കാരണമായി ആന്റിയും മാറി. ഞങ്ങള്‍ മൂന്നുപേരും കൂടി തറവാട്ടില്‍ പഴയ ബഹളം തിരിച്ചുകൊണ്ടുവന്നെന്ന്‌ ഇളയമ്മ എപ്പോഴും പറയുമായിരുന്നു.

ഒരു വര്‍ഷംകൂടി കടന്നുപോയി. ഞാന്‍ അവസാനവര്‍ഷ ബിരുദാനന്തര ബിരുദത്തിന്‌ പഠിക്കുന്നു. വിഷയം പത്രപ്രവര്‍ത്തനമാണെന്നതിനാല്‍ യാത്രകള്‍ക്ക്‌ ''വിഷയംതേടിയുള്ള യാത്രകള്‍ എന്ന്‌ പരിവേഷവും നല്‍കി. ഇതിനിടെ തറവാട്ടില്‍ ഒരു പൊന്നോമന കൂടി വിരുന്നിനെത്തി. അവളെ കളിപ്പിക്കുന്നതിലും കുളിപ്പിക്കുന്നതിലും ഞങ്ങള്‍ മത്സരിച്ചു.

അന്ന്‌ ഒരു തിങ്കളാഴ്‌ചയായിരുന്നു. എനിക്ക്‌ തിരിച്ച്‌ ഹോസ്‌റ്റലിലേക്ക്‌ പോവേണ്ട ദിവസം. പുലര്‍ച്ചെയുള്ള ട്രെയിനിനാണ്‌ യാത്ര. നാലുമണിക്ക്‌ എണീറ്റ്‌ മടിച്ചുമടിച്ചാണെങ്കിലും കുളിച്ചു. ഒരു കാലി കാപ്പിയും അടിച്ച്‌ ആന്റിയോട്‌ യാത്ര പറഞ്ഞു. സ്‌നേഹയെ ആ നേരത്ത്‌ ഉണര്‍ത്തിയാല്‍ ചവിട്ട്‌ കിട്ടും. അതോണ്ട്‌ മോള്‍ക്കൊരു ഉമ്മയും കൊടുത്ത ബിജുവേട്ടന്റെ കൂടെ സ്റ്റേഷനിലേക്ക്‌..

''നിനക്ക്‌ ഇന്ന്‌ തന്നെ പോണോ മോളേ.. നീ വരുമ്പോള്‍ ഇവിടെയുള്ളോര്‍ക്കൊക്കെ നല്ല രസാണ്‌..പ്രത്യേകിച്ച്‌ രേണൂന്‌..നീയും സ്‌നേഹയും രേണൂം ചേരുമ്പോള്‍ ..''
അന്ന്‌ സ്റ്റേഷനിലെത്തിയപ്പോള്‍ ബിജുവേട്ടന്‍ പറഞ്ഞു. പെട്ടന്ന്‌ എന്തോ ഓര്‍ത്തിട്ടെന്നപോലെ നിര്‍ത്തി. എന്നിട്ട്‌ പിന്നേം തുടര്‍ന്നു, നിന്റെ അമ്മേം അച്ഛനേം കാണാന്‍ കൊതിയാകുന്നു. എത്ര മാസമായി അവരെ ഒന്ന്‌ കണ്ടിട്ട്‌. എനിക്ക്‌ അമ്മേടെ സ്ഥാനത്താ എന്റെ ചേച്ചി. ഏതായാലും ഈ ക്രിസ്‌മസ്‌ വെക്കേഷന്‍ നമുക്ക്‌ അവിടെ അടിച്ചുപൊളിക്കാം-

കുതിച്ചുവന്ന വണ്ടി കിതച്ച്‌ കിതച്ച്‌ നിര്‍ത്തി. പതിവുപോലെ എനിക്കായി സീറ്റ്‌ കാത്ത്‌ വെച്ച്‌ സനിയും ശ്രീയും ഉണ്ടായിരുന്നു. എല്ലാ ആഴ്‌ചയും വീട്ടില്‍ പോകാന്‍ ഭാഗ്യം സിദ്ധിച്ചവര്‍!!! ആട്ടവും പാട്ടുമായി ഞങ്ങള്‍ നീങ്ങി. സ്റ്റേഷനിലെത്തി ഓട്ടോ പിടിച്ച്‌ താമസ സ്ഥലത്തെത്തി.

പതിവിനു വിപരീതമായി ഹോസ്‌റ്റലിലെ ആന്റി ആരെയോ കാത്ത്‌ നില്‍ക്കുന്നതുപോലെ വാതില്‍ക്കല്‍ തന്നെയുണ്ടായിരുന്നു. വന്ന പടി വാടിയ ഒരു ചിരി എനിക്ക്‌നേരെ നീട്ടി അവര്‍ ചോദിച്ചു.
'വണ്ടിയില്‍ തിരക്കണ്ടായിരുന്നോ?'
'ഉം..എന്നാലും ഇരിക്കാന്‍ സീറ്റ്‌ കിട്ടി.'
അമ്മേടെ നേരെ അനിയനാണോ ബിജു?അടുത്ത ചോദ്യം.
ഇതെന്താ ഇങ്ങനെയൊക്കെ എന്ന്‌ ഞാന്‍ മനസ്സില്‍ കരുതാതിരുന്നില്ല. വണ്ടിയിറങ്ങിയാലുടന്‍ വീട്ടിലേക്ക്‌ വിളിക്കണമെന്നാ ഉത്തരവ്‌. പലപ്പോഴും ഞാനത്‌ ചെയ്യാറില്ല. ചിലപ്പോള്‍ ബിജുവേട്ടന്‍ വിളിച്ചുകാണുമായിരിക്കും..

ചെറിയ ചിരിയില്‍ ' അതെ' എന്നുത്തരം പറഞ്ഞ്‌ ഞാന്‍ അകത്തേക്ക്‌ കേറി. റൂമിലെ മറ്റ്‌ കശ്‌മലകളെല്ലാം ഇതെന്താ കൂടിയിരുന്നിത്ര ചര്‍ച്ച? മനസ്സില്‍ മൊത്തത്തില്‍ ഒരു സംശയം തോന്നാതിരുന്നില്ല. ആന്റി പുറകെത്തന്നെയുണ്ട്‌. അവര്‍ കരയുന്നുണ്ടോ? എന്റെ ഹൃദയം മിടിച്ചുതുടങ്ങി..
മോളെ..അത്‌ പിന്നെ..നിന്നെ വണ്ടികയറ്റി തിരിച്ചുപോകും വഴി ബിജുവിന്‌ ഒരു ആക്‌സിഡന്റ്‌...
അമ്മേ.. ഞാന്‍ ഉറക്കെ നിലവിളിച്ചോ..തല കറങ്ങുന്നോ..ഒന്നും അറിയുന്നില്ല..ഒരു മരവിപ്പ്‌ മാത്രം.
മോളെ കൂടെക്കൂട്ടാന്‍ മോഹനന്‍ ചേട്ടന്‍ വരുന്നുണ്ട്‌. (എന്റെ അവിടത്തെ ലോക്കല്‍ ഗാര്‍ഡിയനും അച്ഛന്റെ പ്രിയ സുഹൃത്തുമാണ്‌ മോഹനന്‍ അങ്കിള്‍). ആരോ എനിക്ക്‌ ഒരു കപ്പ്‌ കാപ്പി കൊണ്ടുവന്നു തന്നു. ഭക്ഷണം കഴിച്ചിട്ടില്ല. കഴിക്കാന്‍ പറ്റുന്നില്ല. അങ്കിള്‍ കാറില്‍ വന്ന്‌ എന്നെയും കൊണ്ട്‌ പോയി. മനസ്സില്‍ അപ്പോഴേ ഞാന്‍ ഏതാണ്ട്‌ ഉറപ്പിച്ചിരുന്നു. തറവാട്ടില്‍ നിറയെ ആള്‍ക്കൂട്ടം. ഞാന്‍ പതുക്കെ അകത്തേക്ക്‌ ചെന്നു. തികഞ്ഞ നിശബ്ദതയില്‍ എന്നെക്കണ്ടതും സ്‌നേഹ അലറിക്കരഞ്ഞു. കണ്ണീരൊലിക്കുന്നുണ്ടെങ്കിലും എനിക്ക്‌ ഉറക്കെ കരയാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുകള്‍ തേടിയത്‌ ആന്റിയെയായിരുന്നു. ബോധമില്ലാതെ കിടക്കുന്ന ആന്റിയില്‍ എന്റെ കണ്ണുടക്കി. കരച്ചില്‍ അടക്കി സ്‌നേഹയും അടുത്തെത്തി. ആന്റിയെ ഞാന്‍ പതുക്കെ തലോടി..പെട്ടന്നു തിരിച്ചറിഞ്ഞ പോലെ ആന്റി ചാടിയെണീറ്റ്‌ ചോദിച്ചു,
എവിടെ ബിജുവേട്ടന്‍? രാവിലെ നിന്നെ കൊണ്ടാക്കാന്‍ പോയിട്ട്‌ ചായേം കൂടെ കുടിക്കാന്‍ വന്നിട്ടില്ല. നീയെന്താ പോവാഞ്ഞെ? ട്രെയിന്‍ കിട്ടിയില്ലേ? ..ചോദ്യവും പറച്ചിലുമെല്ലാം ഒറ്റ ശ്വാസത്തിലായിരുന്നു. പോസ്‌റ്റ്‌മാര്‍ട്ടം കഴിഞ്ഞ്‌ ബോഡി എത്തിയിരുന്നില്ല. എന്തുപറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അടുത്തുകിടന്ന എന്റെ അമ്മയും ഇളയമ്മയും ഒരുപോലെ നിലവിളിച്ചു..മോളേ..എന്റെ ബിജുമോന്‍.??പിന്നെ കൂട്ടക്കരച്ചിലിന്റെ ശബ്ദത്തില്‍ തറവാട്‌ മുങ്ങി.

വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ബിജുവേട്ടന്റെ മകള്‍ മിടുക്കിയായി സ്‌കൂളില്‍പോകുന്നു. ബിജുവേട്ടന്‍ പഠിപ്പിച്ചിരുന്ന എഞ്ചിനിയറിങ്‌ കോളേജില്‍ ലൈബ്രേറിയനാണ്‌ ഇന്ന്‌ രേണു ആന്റി. കുടുംബം വീണ്ടും താളം വീണ്ടെടുക്കുന്നു. വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബ പ്രാരാബ്ധങ്ങള്‍ മാറ്റിവെച്ച്‌ ഞങ്ങള്‍ ഒത്തുകൂടാറുണ്ട്‌. തറവാട്ടിനടുത്തുള്ള അംബലത്തിലെ ഉത്സവത്തിന്‌. ഞാനും സ്‌നേഹയും ആന്റിയും പണ്ടത്തെപ്പോലെ..

ഈ വര്‍ഷത്തെ ഉത്സവം അടുത്ത മാസം 17നാണ്‌. അതുപറയാനാണ്‌ ആന്റി വിളിച്ചത്‌. കൂടെ മോളുടെ പഠിത്തത്തെക്കുറിച്ചും ജോലിയെക്കുറിച്ചും..പിന്നെ സംസാരത്തിനിടയ്‌ക്ക്‌ അടുത്തവീട്ടിലെ കുട്ടന്‍ ചേട്ടന്റെ മരണത്തെക്കുറിച്ച്‌ പറഞ്ഞപ്പോളെപ്പോഴോ അറിയാതെ കടന്നുവന്ന ബിജുവേട്ടന്റെ മരണത്തെക്കുറിച്ച്‌..വാക്കുകള്‍ക്കിടയില്‍ ആ മനസ്സ്‌ തേങ്ങുന്നത്‌ ഞാന്‍ ദൂരെയിരുന്ന്‌ അറിഞ്ഞു.
മനസ്സിന്റെ മുറിവുകള്‍ക്ക്‌ ആഴം കൂടും, പ്രത്യേകിച്ച്‌ അത്‌ ഹൃദയത്തിന്റെ സ്വന്തം മുറിവുകളാകുമ്പോള്‍. വേദന..മനസ്സില്‍ കൊളുത്തിവലിക്കുന്നപോലെ!!!

Thursday, November 27, 2008

ഞാന്‍ ഹിന്ദു, നീയോ????

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഭാസ്‌കരേട്ടനെ കണ്ടു. ഇന്നലെ..ആദ്യം കണ്ടപ്പോള്‍ എന്നോടുചോദിച്ച ചോദ്യം മതിയായിരുന്നു അയാളുടെ കരണം നോക്കി ഒന്നു കൊടുക്കാന്‍..പ്രായത്തെ മാനിക്കാതെ വയ്യ, പിന്നെ എന്റെ ആരോഗ്യത്തെയും!!!ആ മാപ്പിള ചെക്കനുമായൊന്നും ഇപ്പോ കണക്ഷനില്ലല്ലോ..അല്ലെ! കണ്ടില്ലേ എല്ലാം കള്ളന്‍മാരും തീവ്രവാദികളുമാ..കെട്ടിയോന്‍ എങ്ങനെ? നമ്മുടെ കൂട്ടര്‍ തന്നെയല്ലേ? ഇവരൊക്കെ എന്നുനന്നാവും തമ്പുരാനെ???റഷി ഇപ്പോള്‍ എന്തുചെയ്യുകയായിരിക്കും..രാജ്യം സംരക്ഷിക്കാന്‍ ഉറക്കമിളച്ച്‌ കാത്തുനില്‍ക്കുന്നവരുടെ മുമ്പില്‍ത്തന്നെ അവനുണ്ടാകും, എനിക്കുറപ്പാണ്‌. അതുകൊണ്ടാണല്ലോ മറ്റെല്ലാം മാറ്റിവെച്ച്‌ അവന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്‌. റഷി നീ അയാളോട്‌ പൊറുക്ക്‌!വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌..രാജുവും ഞാനും ഒന്നിച്ചുനടക്കുമ്പോള്‍ ഭാസ്‌കരേട്ടന്‌ ഒരുപ്രശ്‌നവുമില്ലായിരുന്നു. ഞങ്ങള്‍ അടികൂടുന്നത്‌, ഞാന്‍ അവന്റെ കൈയില്‍ പിടിച്ചുവലിക്കുന്നത്‌, അവനെ ഇടിക്കുന്നത്‌, അവന്‍ എന്നെ പിടിച്ചുതള്ളുന്നത്‌ എല്ലാം അയാള്‍ കണ്ടിട്ടുണ്ട്‌. അന്നൊന്നും ഒരക്ഷരം മിണ്ടാത്ത അങ്ങേര്‍ക്ക്‌ എന്താണ്‌ ഹേ ഞാന്‍ റഷിയോട്‌ ഒന്നടുത്തുനിന്ന്‌ സംസാരിച്ചപ്പോള്‍ സംഭവിച്ചത്‌!!!??നേരെ ഒരു വരവായിരുന്നു. ഉറക്കെ ശബ്ദമുണ്ടാക്കി ഒരു ഭീഷണി..വീട്ടിലേക്കുപൊയ്‌ക്കൊ..ഒക്കെ അച്ഛനോട്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അപ്പോള്‍ ഒന്നും പിടികിട്ടിയില്ല. അച്ഛനും ഞാനും അമ്മയും ചേട്ടനുമൊക്കെ ഒളിച്ചുവെക്കാത്ത താളുകളായതിനാല്‍ വീട്ടില്‍ ആര്‍ക്കും പ്രശ്‌നമില്ല. അവന്‍ എന്റെ പ്രിയ സുഹൃത്ത്‌ റഷിയെന്ന അബ്ദുല്ല റഷീദ്‌. പിന്നെ ഇയാള്‍ക്കെന്താ ചേദം?പിന്നീടൊരിക്കല്‍ കുട്ടി നിക്കറിട്ട ആളുകള്‍ മാര്‍ച്ച്‌ നടത്തിയപ്പോളാണ്‌ ആ വികാരം ഞാന്‍ മനസ്സിലാക്കിയത്‌. അവന്‍ മുസ്‌്‌ലിമും ഞാന്‍ ഹിന്ദുവുമാണത്രെ!!!സംസ്‌ക്കാരശുദ്ധി നിറഞ്ഞുനിന്നിരുന്ന കേരളത്തിന്‌ സംഭവിച്ചതെന്താണ്‌? ഇവിടത്തെ കുട്ടികള്‍ തീവ്രവാദികളായതെങ്ങനെ? ഇത്രയെല്ലാം പഠിച്ചിട്ടും എങ്ങനെ രാജ്യദ്രോഹമെന്ന തെറ്റിലേക്ക്‌ അവര്‍ എറിയപ്പെടുന്നു..ഇനിയും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. ഹിന്ദുവും മുസ്ലിമും ക്രിസ്‌ത്യാനിയും വ്യത്യസ്‌തരാണെന്നാണ്‌ ഇന്ന്‌ നാം പഠിക്കുന്നതും പറയുന്നതും. മതമേതായാലും മനുഷ്യന്‍ "നന്നായാല്‍" മതിയെന്ന്‌ ശ്രീ നാരായണ ഗുരു പറഞ്ഞപ്പോള്‍ എങ്ങനേലും ഞാന്‍ നന്നാവട്ടേന്ന്‌ അവര്‍ കരുതിക്കാണും. പിന്നെ മലേഗാവ്‌ മുതലായ സംഭവങ്ങളും. ഓരോരുത്തരെ പിടിച്ച്‌ ജയിലിടുമ്പോഴും മൂടുതാങ്ങികളാകുന്ന രാഷ്ട്രീയക്കാരെയാണ്‌ ചാട്ടവാറിന്‌ അടിക്കേണ്ടത്‌. ജനാധിപത്യത്തിന്റെ ലൂപ്‌ഹോള്‍സ്‌ വെച്ച്‌ നടത്തുന്ന ഗംഭീര നാടകം. രാഷ്ട്രം നിലയില്ലാക്കയത്തിലേക്ക്‌ കൂപ്പുകുത്തുമ്പോഴും രാഷ്‌ട്രീയക്കളരിയില്‍ ഇതുവെച്ച്‌ ആര്‌ പയറ്റിത്തെളിയുമെന്നതാണ്‌ ഇവിടത്തെതര്‍ക്കം. പുര കത്തുമ്പോള്‍ ഉത്തരം താങ്ങുന്നവന്റെ മാനസികാവസ്ഥ. നാട്‌ കത്തുകയാണ്‌. ബോട്ടിലും കപ്പലിലുമായി തീവ്രവാദികള്‍ എത്തുമ്പോഴും പരസ്‌പരം പഴിചാരി അഭിമാനം രക്ഷിക്കുന്നു ഇവര്‍. എന്തിനുവേണ്ടി? മരിച്ചുവീഴുന്ന ഏതെങ്കിലും കുഞ്ഞില്‍ സ്വന്തം മക്കളെ കാണുന്നുണ്ടോ ഇക്കൂട്ടര്‍? രാഷ്ട്രീയം രാഷ്ട്രത്തിനുവേണ്ടിയാവണം. രാഷ്ട്രം കത്തുമ്പോള്‍ കളിക്കുന്നത്‌ രാഷ്ട്രീയമല്ല, നികൃഷ്ടമായ ഒരു ചര്യമാത്രമാണ്‌. രാഷ്ട്രീയം വെറുക്കുന്ന പുതുതലമുറയില്‍നിന്ന്‌ കൂടുതല്‍ പ്രതീക്ഷ വേണ്ട. ഭരണചക്രത്തിന്റെ സാരഥികളാകാന്‍ മുന്നിട്ടിറങ്ങിയ കുട്ടിക്കോമരങ്ങള്‍ക്ക്‌ ലക്ഷ്യമെന്തെന്ന്‌ പോലും അറിയില്ല. സ്ഥാനം മാത്രം മോഹിക്കുന്ന ഒരുകൂട്ടരും രാഷ്ട്രീയം എന്തെന്നറിയാത്ത മറുകൂട്ടരും..ഇന്ത്യയുടെ ഭാവി ഉഗ്രന്‍..കാത്തിരുന്നു കാണാം..ഈ മാച്ചിന്റെ അവസാനം എന്തെന്ന്‌!!